ജാതി,മതം,രാഷ്ട്രീയം ചോദിക്കുന്നു; വിവാദ വ്യവസ്ഥകളുമായി ആരോഗ്യ ഐഡി, പ്രതിഷേധം

ന്യൂഡല്‍ഹി: ആരോഗ്യ ഐഡിയില്‍ വിവാദ വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍. ഐഡി തയ്യാറാക്കുന്നതിലേക്ക് വ്യക്തിയുടെ ജാതിയും മതവും രാഷ്ട്രീയവും ലൈംഗിക താത്പര്യവും നല്‍കണമെന്ന് കരടില്‍ ആവശ്യപ്പെടുന്നു. കരട് ആരോഗ്യ നയത്തില്‍ സെപ്റ്റംബര്‍ മൂന്നുവരെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.

അതേസമയം ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ ഐഡിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ആരോഗ്യഐഡി പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയിലെ വിപ്ലവമെന്നായിരുന്നു അവകാശ വാദം. ഇതിന്റെ ചുവട് പിടിച്ചാണ് ആരോഗ്യ മന്ത്രാലയം കരട് നയം പുറത്തിറക്കിയത്.

ജാതി, മതം, രാഷ്ട്രീയം, ലൈംഗികത എന്നിവയ്ക്ക് പുറമേ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും തേടും. രോഗവിവരങ്ങള്‍, പരിശോധന, കഴിക്കുന്ന മരുന്നുകള്‍, ലാബ് റിപ്പോര്‍ട്ടുകളും എന്നിവയും ഡേറ്റാബേസിലുണ്ടാകും. ശേഖരിക്കുന്ന ഈ വിവരങ്ങള്‍, കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും അതത് ചികിത്സ കേന്ദ്രങ്ങളില്‍ മാത്രമേ സൂക്ഷിക്കുകയുള്ളൂവെന്നാണ് കരടില്‍ പറയുന്നത്.

ഗവേഷണത്തിന് വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ ആ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടരുതെന്ന നിര്‍ദേശവും കരടില്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യ ഐഡിക്കായി നല്‍കുന്ന വിവരങ്ങളുടെ നിയന്ത്രണാധികാരം വ്യക്തികളായിരിക്കുമെന്ന് കരട് നയത്തില്‍ പറയുന്നു. ഡോക്ടര്‍മാര്‍ക്കടക്കം ഇത് പരിശോധിക്കണമെങ്കില്‍ വ്യക്തിയുടെ അനുമതി വേണ്ടിവരും.

ആരോഗ്യ കാര്യങ്ങള്‍ക്ക് എന്തിനാണ് ജാതി മത രാഷ്ട്രീയം അറിയുന്നത് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ ലംഘനമാണ് കരട് എന്നും ആരോപണം ഉയരുന്നുണ്ട്.

Exit mobile version