ലോറി ഡ്രൈവറെ കെട്ടിയിട്ട് കൊള്ള; കവര്‍ന്നത് രണ്ട് കോടിയുടെ സ്മാര്‍ട്ട്‌ഫോണുകള്‍

ഹൈദരബാദ്: ലോറി ഡ്രൈവറെ കെട്ടിയിട്ടും മര്‍ദ്ദിച്ചും വന്‍ കൊള്ളയടി. രണ്ട് കോടിയോളം വരുന്ന സ്മാര്‍ട്ട് ഫോണുകളാണ് കൊള്ളയടിച്ചത്. ബുധനാഴ്ച രാവിലെയോടം ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. മുംബൈയിലേക്ക് പോയ ലോറിയാണ് ആക്രമണത്തിന് ഇരയായത്.

ഷവോമി മൊബൈല്‍ നിര്‍മ്മാതാക്കളുടെ ശ്രീപെരുംപുത്തൂരിലെ ഉല്‍പ്പാദന യൂണിറ്റില്‍ നിന്ന് മുംബൈയിലേക്ക് മൊബൈലുകളുമായി പോവുകയായിരുന്നു ലോറി. രാത്രി തമിഴ്നാട് – ആന്ധ്ര അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മറ്റൊരു ലോറി വഴിയില്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന്റെ ഡ്രൈവറായ ഇര്‍ഫാനെ കെട്ടിയിട്ട്, മര്‍ദിച്ച് അവശനാക്കി പുറത്തേക്ക് എറിയുകയായിരുന്നു.

പിന്നാലെ, നാട്ടുകാരുടെ സഹായത്തോടെ ഇര്‍ഫാന്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇന്ന് രാവിലെ നാരായവനത്തിനും പുത്തുരിനും ഇടയില്‍ ലോറി കണ്ടെത്തുകയും ചെയ്തു.

ശ്രീപെരുംപുത്തൂരിലെ കമ്പനിയില്‍ നിന്ന് പ്രതിനിധികള്‍ വൈകുന്നേരം മൂന്നരയോടെ നഗരിയില്‍ എത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്തു. 16 ബണ്ടില്‍ മൊബൈല്‍ ഫോണുകളില്‍ 8 എണ്ണം കൊള്ളയടിക്കപ്പെട്ടതായി കണ്ടെത്തി. ഇതിന് രണ്ടുകോടിയോളം രൂപ വില വരുമെന്ന് അധികൃതര്‍ പറയുന്നു.

Exit mobile version