പൊതുഇടങ്ങളില്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല; നിര്‍ദേശം പിന്‍വലിച്ച് ബീജിയിംഗ്, ഭീതിയില്‍ മാസ്‌ക് അഴിക്കാതെ ജനങ്ങളും

ബീജിയിംഗ്: പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച് ബീജിയിംഗിലെ ആരോഗ്യവകുപ്പ് അധികൃതര്‍. നഗരത്തില്‍ തുടര്‍ച്ചയായ 13 ദിവസവും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മാസ്‌ക് ധരിക്കേണ്ടതില്ലെന്ന അധികൃതരുടെ നിര്‍ദേശം വന്നെങ്കിലും ജനങ്ങളെല്ലാം മാസ്‌ക് ധരിച്ചാണ് വെള്ളിയാഴ്ച പുറത്തിറങ്ങിയത്. സുരക്ഷിതരാണെന്ന് തോന്നലുളവാക്കുന്നതിനാലാണ് മാസ്‌ക് ധരിക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ സാമൂഹിക സമ്മര്‍ദത്തിന്റെ ഫലമായാണ് മാസ്‌ക് ധരിക്കുന്നതെന്നാണ് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു.

മാസ്‌ക് ധരിക്കുന്നതിന് ബെയ്ജിങ്ങിലെ ആരോഗ്യവകുപ്പ് അധികൃതര്‍ ഇളവുകള്‍ നല്‍കുന്നത് ഇത് രണ്ടാംതവണയാണ്. ഏപ്രില്‍ അവസാനത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് ബെയ്ജിങ്ങിലെ മുനിസിപ്പല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജൂണില്‍ നിയന്ത്രണങ്ങള്‍ വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു.

Exit mobile version