വസ്ത്രത്തില്‍ കുത്താന്‍ സൂചി കടിച്ചു പിടിച്ച ‘പിന്‍’ അബദ്ധത്തില്‍ വിഴുങ്ങി; ശ്വാസകോശത്തില്‍ തങ്ങിയ പിന്‍ പുറത്തെടുത്തത് ആറാം നാള്‍! നരകയാതന അനുഭവിച്ച് 18കാരി

എക്‌സ് റേ എടുത്തപ്പോള്‍ പിന്‍ ശ്വാസകോശത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു.

പനാജി: ശിരോവസ്ത്രത്തില്‍ കുത്താനായി കടിച്ചു പിടിച്ച സ്‌ഫേറ്റി പിന്‍ അബദ്ധത്തില്‍ വിഴുങ്ങിയ കൗമാരക്കാരി അനുഭവിച്ചത് നരകയാതന. പതിനെട്ടുകാരിയുടെ ശ്വാസകോശത്തിലാണ് സ്‌ഫേറ്റി പിന്‍ വന്ന് തറച്ച് നിന്നത്. 3.5 സെന്റീമീറ്റര്‍ നീളമുളള പിന്‍ ആറാംനാള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് പുറത്തെടുക്കാന്‍ കഴിഞ്ഞത്. അത്രയും നാള്‍ അസഹനീയ വേദന തിന്നു കഴിയുകയായിരുന്നു പെണ്‍കുട്ടി. ശിരോവസ്ത്രത്തില്‍ കുത്താന്‍ വേണ്ടി കടിച്ചു പിടിച്ച പിന്‍ അറിയാതെ വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എക്‌സ് റേ എടുത്തപ്പോള്‍ പിന്‍ ശ്വാസകോശത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു. 3.5 സെന്റീമീറ്റര്‍ നീളമുളള പിന്‍ ഡോക്ടര്‍മാര്‍ എന്‍ഡോസ്‌കോപ്പി വഴി പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഗോവയിലെ മൂന്ന് മെഡിക്കല്‍ കോളേജുകളിലും രണ്ട് സ്വകാര്യ ആശുപത്രികളിലും സഹായത്തിനായി കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ശസ്ത്രക്രിയ ചെയ്യാമെന്ന് ഒരു ആശുപത്രിയിലെ അധികൃതര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞുവെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതോടെ ചെംമ്പൂരിലെ സെന്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ആശു പത്രിയില്‍ പ്രവേശിപ്പിച്ച് ബ്രോങ്കോസ്‌കോപ്പി വഴി പിന്‍ പുറത്തെടുക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ശ്വാസകോശത്തിന്റെയും ഹൃദയത്തിലേക്കുമുള്ള രക്തധമനികള്‍ക്ക് പിന്‍ കുടുങ്ങിയത് മൂലം കേടുപാട് സംഭവിച്ചിരുന്നു. അണുബാധയ്ക്കും മറ്റുമുള്ള സാധ്യത പരിഗണിച്ച് മുംബൈയില്‍ വിദഗ്ധ ചികിത്സ നടത്തുകയാണ് പെണ്‍കുട്ടി ഇപ്പോള്‍. എന്‍ഡോസ്‌കോപ്പി വഴിയാണ് പിന്‍ പുറത്തെടുക്കുന്നതില്‍ രക്ത ധമനികള്‍ക്കും ആന്തരിക അവയവങ്ങള്‍ക്കും സാരമായ പരിക്ക് എല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബ്രോങ്കോസ്‌കോപ്പി നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Exit mobile version