33 വര്‍ഷം പിന്നിട്ടിട്ടും ദുരന്തത്തിന്റെ പിടിയില്‍ നിന്നും രക്ഷയില്ലാതെ ഭോപ്പാല്‍

1984 ഡിസംബര് 2 ന് രാത്രി യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം എന്ന് അറിയപ്പെടുന്നത്

ഭോപ്പാല്‍ വിഷവാതക ദുരന്തം നടന്ന് 33 വര്‍ഷത്തിന് ശേഷവും അതിന്റെ വേട്ടയാടല്‍ ഭോപ്പാലിനെ പിന്തുടരുകയാണ്. സ്ത്രീകളിലെ വന്ധ്യതയാണ് ഇപ്പോള്‍ ഭോപ്പാലെ നേരിടുന്നത്. ദുരന്തം നടന്ന് മൂന്ന് തലമുറയ്ക്ക് ശേഷമുള്ള സ്ത്രീകളിള്‍ പോലും പലര്‍ക്കും അമ്മയാകാന്‍ സാധിച്ചിട്ടില്ല.
തന്റെ കുടുംബത്തിലുള്ള ഒരു സ്ത്രീക്ക് മൂന്ന് തവണ ഗര്‍ഭച്ഛിത്രമുണ്ടായെന്ന് ദുരന്തത്തിന്റെ ഇരകള്‍ക്കായി പ്രവര്‍ത്തിക്കുന്ന റഷീദ ബായ് പറഞ്ഞു. യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് ചോര്‍ന്ന വാതകത്തിന്റെ ആഘാതം ഇപ്പോഴും ഇവിടെയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു.
അശോക നഗറില്‍ താമസിക്കുന്ന രാധാ ഭായിയുടെ മൂന്ന് മക്കള്‍ ദുരന്തത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഇവര്‍ക്ക് പിന്നീട് അമ്മയാകാനും സാധിച്ചില്ല.
1984 ഡിസംബര് 2 ന് രാത്രി യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം എന്ന് അറിയപ്പെടുന്നത്. മീഥൈന്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ ചോര്‍ച്ചയുണ്ടായതിനെ തുര്‍ന്ന് വാതകം അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുകയായിരുന്നു.

കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാല്‍ നഗരത്തിലുടനീളം വ്യാപിച്ചതോടെ പതിനായിരക്കണക്കിന് ആളുകള്‍ മരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ നിത്യരോഗികളാക്കുകയും ചെയ്തു. അപകടം ഉണ്ടായ ഉടനെ 2,259 പേര്‍ മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഇത് 3,787 ആയി സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കകം 8,000-ല്‍ അധികം ആളുകള്‍ മരിച്ചതായി കണക്കാക്കെപ്പെടുന്നു. ദുരന്തത്തിന്റെ പരിണതഫലങ്ങള്‍ 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചുവെന്നാണ് കണക്കുകള്‍ ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാല്‍ ദുരന്തം കണക്കാക്കപ്പെടുന്നു.

Exit mobile version