ഉത്തര്‍പ്രദേശില്‍ കൊവിഡ് മരണ നിരക്ക് ഉയരുന്നതിനിടെ കൊവിഡ് പ്രതിരോധത്തില്‍ യോഗിയെ പ്രശംസിച്ച് മോഡി; യോഗി കഠിന പ്രയത്‌നമാണ് നടത്തുന്നതെന്ന് മോഡി

ഉത്തര്‍പ്രദേശ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉത്തര്‍പ്രദേശ് ലോകത്തെ പല രാജ്യങ്ങളെക്കാളും വലുതാണ്. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കഠിന പ്രയത്‌നമാണ് നടത്തുന്നത്. 85,000 പേരെ ഇതിലൂടെ രക്ഷിക്കാന്‍ കഴിഞ്ഞെന്നും മോഡി പറഞ്ഞു. യുപി സര്‍ക്കാരിന്റെ തൊഴില്‍ പദ്ധതിയായ ആത്മനിര്‍ഭര്‍ യുപി റോസ്ഗാര്‍ യോജന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതിനിടയിലാണ് പ്രശംസയുമായി മോഡി രംഗത്ത് എത്തിയത്. ഉത്തര്‍പ്രദേശില്‍ 20000 ഓളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 600-ല്‍ അധികം ആളുകള്‍ കൊവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അതെസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 407 പേര്‍ മരിച്ചു. 1,89,463 ആക്ടീവ് കേസുകള്‍ അടക്കം 4,90,401 പേര്‍ക്കാണു കൊവിഡ് ബാധിച്ചിരിക്കുന്നത്. 2,85,637 പേര്‍ രോഗവിമുക്തരായി. 15,301 പേരാണ് ഇന്ത്യയില്‍ ഇതുവരെ മരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് ഡല്‍ഹിയിലാണ്. ബുധനാഴ്ച 3788 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ ആകെ രോഗികളുടെ എണ്ണം 70,390 ആയി. മുംബൈയെക്കാള്‍ 862 പേര്‍ കൂടുതല്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മുംബൈയിലാണ്. 3964 പേരാണ് മരിച്ചത്.. ഡല്‍ഹിയില്‍ 2365 പേരും മരിച്ചു.

Exit mobile version