കൊവിഡ് 19; തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2141 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 52334 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 49 പേര്‍

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലേറെപ്പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 2141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 52334 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ വൈറസ് ബാധമൂലം മരിച്ചത് 49 പേരാണ്. ഇതോടെ വൈറസ് ബാധമൂലം തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 625 ആയി ഉയര്‍ന്നു. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവില്‍ 23,065 പേരാണ് ചികിത്സയിലുള്ളത്. 28,641 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

വൈറസ് ബാധമൂലം മരിച്ചവരില്‍ ഒരു പോലീസ് സബ് ഇന്‍സ്പെക്ടറും ഉള്‍പ്പെടുന്നുണ്ട്. ചെന്നൈ ജില്ലയില്‍ നിന്നുള്ള എസ് ബാലമുരളി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. തമിഴ്നാട് പോലീസ് വകുപ്പില്‍ നിന്നുള്ള ആദ്യ കൊവിഡ് മരണമാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനം കൂടിയാണ് തമിഴ്നാട്. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ഇതുവരെ 37,070 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളില്‍ ഇന്ന് മുതല്‍ ജൂണ്‍ 30 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version