മധുരപലഹാരത്തെ ചൊല്ലി തര്‍ക്കം; വരനും കൂട്ടരും ചേര്‍ന്ന് വധുവിന്റെ ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തി, സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 3 പേര്‍ക്ക് പരിക്ക്

ലഖ്നൗ: വിവാഹത്തിന് വിളമ്പിയ മധുരപലഹാരത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒമ്പത് വയസുകാരന് ധാരുണാന്ത്യം. തര്‍ക്കത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഷംഷാബാദില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വരനും കൂട്ടുകാരും ചേര്‍ന്ന് മകനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ വധുവിന്റെ പിതാവ് രാംപാല്‍ ജാദവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. വധുവിന്റെ വീട്ടില്‍ വിവാഹചടങ്ങുകള്‍ക്ക് ശേഷം നടന്ന വിരുന്നിലാണ് തര്‍ക്കങ്ങള്‍ ആരംഭിച്ചത്. വിളമ്പിയ മധുരപലഹാരത്തെച്ചൊല്ലി വരനായ മനോജ് കുമാറും സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളുമായി വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ വധുവിന്റെ ഇളയ സഹോദരനായ ഒമ്പത് വയസുകാരനെ മനോജ് കുമാറും സുഹൃത്തുക്കളും കാറില്‍ എടുത്തിട്ട് വേഗത്തില്‍ വാഹനമോടിച്ച് പോവുകയായിരുന്നു.

അമിതവേഗത്തില്‍ പാഞ്ഞ വാഹനമിടിച്ചാണ് വധുവിന്റെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ക്കും ഒരു യുവാവിനും പരിക്കേറ്റത്. യുവാവിന്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടുപോയ വധുവിന്റെ സഹോദരനെ പിന്നീട് ഗ്രാമത്തിലെ മറ്റൊരിടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് വധുവിന്റെ കുടുംബം പറഞ്ഞത്. മുഖം വികൃതമായ നിലയിലായിരുന്നു.

പലഹാരത്തെ ചൊല്ലിയുള്ള തര്‍ക്കം ഉടലെടുത്തപ്പോള്‍ മുതിര്‍ന്ന ബന്ധുക്കള്‍ ഇടപെട്ടിരുന്നതായി വധുവിന്റെ സഹോദരന്‍ പുനീത് മാധ്യമങ്ങളോട് പറഞ്ഞു. വരന്റെ സുഹൃത്തുക്കള്‍ തങ്ങളുടെ അമ്മാവന് നേരേ വെടിയുതിര്‍ത്തെന്നും ഭാഗ്യം കൊണ്ടാണ് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ഇതിനു പിന്നാലെയാണ് ഇളയ സഹോദരനെ കാറില്‍ കയറ്റി വേഗത്തില്‍ ഓടിച്ചു പോയതെന്നും പുനീത് പറഞ്ഞു. സംഭവത്തിന് പിന്നാലെ വരന്‍ മനോജ്കുമാറും സുഹൃത്തുക്കളും ചില ബന്ധുക്കളും ഒളിവില്‍ പോയിരിക്കുകയാണ്.

Exit mobile version