സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയുടെ ചിത്രവും ഫോണ്‍നമ്പറും ഒപ്പം പണം നല്‍കിയാല്‍ ലൈംഗികവൃത്തിക്ക് തയ്യാറാകുമെന്ന് പരസ്യം നല്‍കി ഭര്‍ത്താവ്, ഒടുവില്‍ അറസ്റ്റ്

ഭോപ്പാല്‍; സ്ത്രീധനമായി ബൈക്ക് വേണമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രകോപിതനായി ഭാര്യയുടെ ചിത്രവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ലൈംഗികവൃത്തിക്ക് ആളെ ലഭ്യമാകും എന്നു പറഞ്ഞാണ് ഭാര്യയുടെ വിവരങ്ങള്‍ ഇയാള്‍ പരസ്യമാക്കിയത്. തുതിയ ഗ്രാമത്തില്‍ നിന്നുള്ള പുനീത് ആണ് ഇത്തരത്തില്‍ പ്രതികാരം തീര്‍ത്തത്.

സ്ത്രീധനമായി ബൈക്ക് വേണമെന്നതായിരുന്നു പുനീതിന്റെ ആവശ്യം. എന്നാല്‍ അതു നടക്കില്ലെന്നായതോടെ സ്വന്തം ഭാര്യയുടെ ചിത്രവും ഫോണ്‍നമ്പറും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ബൈക്കിനു വേണ്ടി കാലങ്ങളായി ഭര്‍ത്താവ് തന്നെ മര്‍ദിച്ചിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. മടുത്തതോടെ സ്വന്തം വീട്ടില്‍ പോയി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇത് പുനീതിനെ വീണ്ടും ചൊടിപ്പിച്ചു. ശേഷം സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെല്ലാം ഭാര്യയുടെ ചിത്രവും ഫോണ്‍നമ്പറും നല്‍കി സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്നും പണം നല്‍കിയാല്‍ ലൈംഗികവൃത്തിക്ക് തയ്യാറാകമെന്നും പരസ്യപ്പെടുത്തുകയായിരുന്നു. വിവിധയിടങ്ങളില്‍ നിന്ന് ഫോണ്‍വിളികളും മറ്റും വര്‍ധിച്ചുവന്നതോടെ സംശയം തോന്നിയ ഭാര്യ സൈബര്‍ സെല്ലില്‍ പരാതി അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുനീത് അറസ്റ്റിലാവുകയായിരുന്നു. ” പുനിതീനെ തിങ്കഴാഴ്ച അറസ്റ്റ് ചെയ്ത് ജയിലിലേക്ക് ആക്കിയിട്ടുണ്ട്. ഇത് അസാധാരണമായൊരു കുറ്റകൃത്യമാണ്. കുറ്റവാളിക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ നല്‍കിയിരിക്കും”- എസ്പി ഓഫീസ് പിആര്‍ഒ സഞ്ജയ് സിങ് അറിയിച്ചു.

Exit mobile version