പെല്ലറ്റ് ആക്രമണം; കാശ്മീരിന്റെ കണ്ണീരായ ഹിബയ്ക്ക് സാമ്പത്തിക സഹായവുമായി സര്‍ക്കാര്‍

കഴിഞ്ഞ ഞായറാഴ്ച്ച നടന്ന പെല്ലറ്റ് ആക്രമത്തിലാണ് ഹിബയുടെ വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റത്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാസൈന്യം ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഉപയോഗിച്ച പെല്ലറ്റ് പ്രയോഗത്തില്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഒന്നരവയസുകാരി ഹിബയ്ക്ക് സാമ്പത്തിക സഹായവുമായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഒരു ലക്ഷം രൂപ ഷോപിയാനിലെ ഡെപ്യൂട്ടി കമ്മീഷണറായ ഒവൈസ് അഹമദ് കുഞ്ഞിന്റെ കുടുംബത്തിന് കൈമാറിയതായി സര്‍ക്കാര്‍ അറിയിച്ചു. ഹിബയുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് വേണ്ട എല്ലാ സഹായവും നല്‍കുമെന്നും കുടുംബത്തിന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന പെല്ലറ്റ് ആക്രമത്തിലാണ് ഹിബയുടെ വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റത്.

അതേസമയം ഹിബയ്ക്ക് പരിക്കേറ്റ സാഹചര്യത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ജമ്മു കാശ്മീര്‍ പോലീസിനോടും സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്. ആദ്യ ശസ്ത്രക്രിയക്ക് ശേഷം ഹിബയെ ശ്രീ മഹാരാജ ഹരി സിങ്ങ് ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. എന്നാല്‍ കുട്ടിയ്ക്ക് ഒരു ശസ്ത്രക്രിയ കൂടി ഉണ്ടെന്നും അതിന് ശേഷം മാത്രമേ കാഴ്ചയുടെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളുവെന്നുമാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

കണ്ണീര്‍വാതക പ്രയോഗത്തില്‍ വീട് മുഴുവന്‍ പുകയില്‍ മുങ്ങിയപ്പോള്‍ ഹിബയെയും കൊണ്ട് അമ്മ മര്‍സാല ജാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ഇവര്‍ക്ക് നേരെ പെല്ലറ്റ് ആക്രമണം ഉണ്ടായത്. കാശ്മീരില്‍ നടന്നിട്ടുള്ള പെല്ലറ്റ് ആക്രമണത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇരയാണ് ഹിബ.

Exit mobile version