അതിശക്തമായ കാറ്റ്; ആഗ്രയില്‍ മരം വീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, താജ്മഹലിനും കേടുപാടുകള്‍

ലഖ്‌നൗ: ആഗ്രയില്‍ അതിശക്തമായ കാറ്റില്‍ മരം വീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. നിലത്തേയ്ക്ക് പതിച്ച മരത്തിന്റെ അടിയില്‍ കുരുങ്ങിയാണ് മൂവരും മരണപ്പെട്ടത്. ഇവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നാലു ലക്ഷം വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്.

ഇതിനു പുറെ, പരിക്കേറ്റ 25 പേര്‍ക്കു സൗജന്യ ചികിത്സ നല്‍കാനും ഉത്തരവിറക്കി. അതേസമയം താജ്മഹലിനും ചെറിയ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. താജ് മഹലിന്റെ പിന്നില്‍ യമുനയുടെ ഭാഗത്ത് മാര്‍ബിള്‍ മതിലിന്റെ മുകളിലെ ചില പാളികള്‍ അടര്‍ന്നു വീണു.

കൂടാതെ താജ്മഹലില്‍ പ്രവേശിക്കുന്നതിന് പടിഞ്ഞാറു ഭാഗത്തുള്ള ഗേറ്റിനും ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആര്‍ക്കിയോളജി ഡയറക്ടര്‍ ജനറല്‍ വി വിദ്യാര്‍ത്ഥി താജ് മഹലിലെ നാശനഷ്ടങ്ങള്‍ പരിശോധിക്കനെത്തി. 20 ലക്ഷം രൂപയുടെ നാശമുണ്ടായതായാണ് വിവരം. മണിക്കൂറില്‍ 123 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞു വീശിയത്. ഇരുന്നൂറോളം വൃക്ഷങ്ങള്‍ കാറ്റില്‍ മറിഞ്ഞ് വീഴുകയും ചെയ്തു.

Exit mobile version