കൊവിഡ് ടെസ്റ്റിന് വിധേയനായില്ല; 23കാരനായ യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

ലഖ്‌നൗ: കൊവിഡ് 19 ടെസ്റ്റിന് വിധേയനാകാത്തതില്‍ പ്രതിഷേധിച്ച് യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ഡല്‍ഹിയില്‍ നിന്ന് യുപിയില്‍ ബിജ്നോറിലെ മലക്പൂരില്‍ തിരിച്ചെത്തിയ 23 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

മെയ് 19 നാണ് ദിവസ വേതനക്കാരനായ മഞ്ജീത് സിങ് ബിജ്നോറില്‍ മടങ്ങിയെത്തിയത്. മടങ്ങി എത്തിയതിന് ശേഷം തെര്‍മന്‍ സ്‌ക്രീനീങ്ങ് നടത്തിയിരുന്നു. ഇത് നെഗറ്റീവ് ആയിരുന്നതിനാലാണ് യുവാവ് കൊവിഡ് പരിശോധനയ്ക്ക് വിധേയനാകാതെ ഇരുന്നതെന്ന് പോലീസ് പറയുന്നു.

എന്നാല്‍, കൊവിഡ് ബാധയുണ്ടെന്ന സംശയത്താല്‍ കസിന്‍സായ കപിലും മനോജും മഞ്ജീതിന്റെ കൊവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് മഞ്ജീതിനെ അതിക്രൂരമായ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ മഞ്ജീതിനെ മീററ്റിലുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

Exit mobile version