ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍, ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച് പോലീസ്, കരഞ്ഞ് അപേക്ഷിച്ച് മാതാപിതാക്കളും

പട്‌ന: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലാണ് സംഭവം. ദാവത്ത് സ്വദേശികളായ സുരേഷ് യാദവ്(22) ചഞ്ചല്‍ യാദവ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇരുവരും പ്രദേശത്തെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. സംഭവത്തില്‍ വിജയ് യാദവ്(20) മുകേഷ് യാദവ്(21) അമിത് പാസ്വാന്‍(18) ചുല്ലി പാസ്വാന്‍(18) എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

18 വയസ്സുകാരി ക്വാറന്റൈന്‍ കേന്ദ്രത്തിനടുത്തുള്ള വയലില്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ സമയത്താണ് കേന്ദ്രത്തില്‍ നിന്ന് ചാടിയ സുരേഷ് യാദവും ചഞ്ചല്‍ യാദവും പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പിന്നാലെ ഇവര്‍ കൂട്ടുകാരായ മറ്റ് നാല് പേരെയും വിളിച്ചുവരുത്തി. ഇവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞു. ഇതോടെ മാതാപിതാക്കളും ബന്ധുക്കളും ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തി പ്രതിഷേധിച്ചു. മകളെ ബലാത്സംഗം ചെയ്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കള്‍ കരഞ്ഞുകൊണ്ട് ആവശ്യപ്പെടുകയും ചെയ്തു.

സംഭവം ഒതുക്കിതീര്‍ക്കാനായിരുന്നു പോലീസ് ആദ്യം ശ്രമം നടത്തിയത്. എന്നാല്‍ പ്രതിഷേധം വ്യാപകമാവുകയും വാര്‍ത്തയാവുകയും ചെയ്തതോടെയാണ് പോലീസ് നടപടി കൈകൊണ്ടത്. അറസ്റ്റിലായ രണ്ട് പേരുടെയും സ്രവം കൊവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബാക്കി പ്രതികളെ ഉടന്‍ പിടികൂടുമെന്നും പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പോലീസ് അറിയിച്ചു.

Exit mobile version