മഹാരാഷ്ട്രയില്‍ കൊറോണയ്ക്ക് പിന്നാലെ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി തിരംഗാ വൈറസ്; തക്കാളിപ്പാടങ്ങള്‍ മൂപ്പെത്താതെ പഴുത്ത് നശിക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണയ്ക്ക് പിന്നാലെ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി തിരംഗാ വൈറസ്. തക്കാളിപ്പാടങ്ങളെ ബാധിക്കുന്ന പുതിയ രോഗമാണ് മഹാരാഷ്ട്രയില്‍ പിടിമുറുക്കിയിരിക്കുന്നത്. നാസിക്, അഹമ്മദ് നഗര്‍, സത്താര, പൂന എന്നിവിടങ്ങളിലെ തക്കാളിപ്പാടങ്ങളിലാണ് മൂപ്പെത്താതെ തക്കാളികള്‍ പഴുത്ത് നശിച്ചു പോകുന്നത്. ഇത് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ പത്തുദിവസങ്ങളിലായി അറുപത് മുതല്‍ എണ്‍പത് ശതമാനം വരെ കാര്‍ഷിക വിളകള്‍ നശിച്ചു പോയിരിക്കുന്നത്. തക്കാളികള്‍ നിറം മാറുകയും അകത്ത് തക്കാളിയുടെ അകത്ത് കറുത്ത നിറത്തിലുള്ള കുത്തുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. തിരംഗാ വൈറസ് എന്നാണ് കര്‍ഷകര്‍ വിളനാശത്തെ വിശേഷിപ്പിക്കുന്നത്.

അഞ്ച് ഏക്കറില്‍ നട്ടുവളര്‍ത്തിയ തക്കാളിപ്പാടം മുഴുവന്‍ ഇത്തരത്തില്‍ നശിച്ചു പോയതായി സത്താര ജില്ലയിലുള്ള കരാഡ് രാജേന്ദ്ര കൊന്തിബ എന്ന കര്‍ഷകന്‍ പറയുന്നു. ദ പ്രിന്റിനോടായിരുന്നു പ്രതികരണം. മെയ് മാസത്തില്‍ രണ്ടാം തവണ വിളവെടുക്കേണ്ടതാണ്. സാധാരണ 350 കൊട്ടയോളം ലഭിക്കും. എന്നാല്‍ ഇത്തവണ വെറും 120 കൊട്ട മാത്രമേ ലഭിച്ചുള്ളുവെന്ന് രാജേന്ദ്ര കൂട്ടിച്ചേര്‍ത്തു. സാധാരണ പറിച്ചെടുത്ത് മൂന്നാല് ദിവസങ്ങള്‍ക്കുള്ളിലാണ് തക്കാളി ചീഞ്ഞു പോകുന്നത്. എന്നാല്‍ പുതിയ വൈറസ് ബാധ മൂലം പന്ത്രണ്ട് മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും ചീത്തയാകുകയാണ്. ഇവ നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് വിളകളെക്കൂടി ബാധിക്കുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കിടയിലുണ്ട്.

Exit mobile version