പരിശോധനയ്ക്കായി എത്തിയ കുടിയേറ്റ തൊഴിലാളികളുടെ മേല്‍ അണുനാശിനി തളിച്ചു; വിവാദമായപ്പോള്‍ അബദ്ധമെന്ന് വിശദീകരണം

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ട്രെയിനുകളില്‍ പോകുന്നതിന് മുമ്പ് കൊറോണ വൈറസ് പരിശോധനയ്ക്കായി എത്തിയവര്‍ക്ക് മേലെ അണുനാശിനി തളിച്ചത് വിവാദത്തില്‍. ഡല്‍ഹി ലാജ്പത് നഗറിലെ സ്‌കൂളിന് വെളിയിലാണ് നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് മേലെ അണുനാശിനി തളിച്ചത്.

ഒന്നിച്ച് നിന്നിരുന്ന ഇവര്‍ക്ക് നേരെ വലിയ പൈപ്പുകളിലായി അണുനാശിനി തളിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു. ദക്ഷിണ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് നടപടിയിലൂടെ വിവാദത്തില്‍ കുടുങ്ങിയത്. എന്നാല്‍ സംഭവം ഒരു ജീവനക്കാരന് സംഭവിച്ച അബദ്ധമാണെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. ശുചീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു ജീവനക്കാരന്‍ അണുനാശിനി തളിക്കുന്ന സ്‌പ്രേയുടെ പവര്‍ താങ്ങാന്‍ സാധിക്കാതെ സമീപത്ത് നിന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ പൈപ്പ് തിരിഞ്ഞ് പോയതാണ് എന്നാണ് കോര്‍പ്പറേഷന്‍ സംഭവത്തില്‍ നല്‍കുന്ന വിശദീകരണം.

സ്‌കൂളിന് സമീപമുള്ള ജനവാസ മേഖലയായതിനാല്‍ ആണ് വലിയ പൈപ്പുകളില്‍ ജീവനക്കാര്‍ അണുനാശിനി തളിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ടെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. സംഭവത്തില്‍ കുടിയേറ്റ തൊഴിലാളികളോട് മാപ്പ് ചോദിച്ചിരുന്നുവെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

Exit mobile version