‘ഞങ്ങള്‍ കാഴ്ച വസ്തുക്കളല്ല’ രൂക്ഷ പ്രതിഷേധം അറിയിച്ച് രണ്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു, ഒഡീഷ ബിജെപിയില്‍ പൊട്ടിത്തെറി

സ്വയം വലിയവരെന്ന് കരുതുന്നവരും സ്വാര്‍ത്ഥരുമായ ഒരുപറ്റം പ്രവര്‍ത്തകര്‍ വൃത്തികട്ട വഴികളിലൂടെ തങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഭുവനേശ്വര്‍: സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ആയിട്ടും പാര്‍ട്ടി തഴയുന്നതില്‍ പ്രതിഷേധിച്ച് രണ്ട് മുതിര്‍ന്ന ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ രാജിവെച്ചു. ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവരാണ് രാജിവെച്ചത്. തങ്ങളെ വെറും കാഴ്ചവസ്തുക്കളാക്കുന്നുവെന്നാരോപിച്ചായിരുന്നു രാജി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ് ഇവര്‍. ഇവരുടെ രാജിയോടെ നേതൃത്വവും അങ്കലാപ്പില്‍ ആയിരിക്കുകയാണ്.
സംസ്ഥാനത്തെ ബിജെപി നേതാക്കന്മാര്‍ സീറ്റ് നിഷേധിക്കപ്പെടും എന്ന കാരണത്താല്‍ പാര്‍ട്ടിയില്‍ ഉള്ള നിരവധി പ്രശ്നങ്ങള്‍ പുറത്ത് പറയാന്‍ ഭയക്കുകയാണെന്ന് അമിത് ഷായ്ക്ക് എഴുതിയ രാജിക്കത്തില്‍ ഇരുവരും ആരോപിച്ചു.

സ്വയം വലിയവരെന്ന് കരുതുന്നവരും സ്വാര്‍ത്ഥരുമായ ഒരുപറ്റം പ്രവര്‍ത്തകര്‍ വൃത്തികട്ട വഴികളിലൂടെ തങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആത്മാഭിമാനമുള്ള പൊതുപ്രവര്‍ത്തകര്‍ എന്ന നിലയിലും പതിറ്റാണ്ടുകളായി ഒഡീഷയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചവര്‍ എന്ന നിലയിലും കാഴ്ചവസ്തുക്കളായി പാര്‍ട്ടിയില്‍ തുടരേണ്ടതില്ല എന്നാണ് തീരുമാനം.

തങ്ങളെ സംബന്ധിച്ചെടുത്തോളം സംസ്ഥാനത്തിന്റെ താല്‍പര്യമാണ് പരമപ്രധാനം. സ്ഥാനാര്‍ത്ഥിത്വത്തിനോ, അധികാരത്തിനോ, പദവികള്‍ക്കോ വേണ്ടി തങ്ങളുടെ ആത്മാഭിമാനമോ സംസ്ഥാനത്തിന്റെ താല്‍പര്യമോ പണയം വെക്കാന്‍ തങ്ങളൊരുക്കമല്ല. അത്തരം നിശബ്ദതകള്‍ ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ലെന്നും ഇരുവരും പ്രതികരിച്ചു. റൂര്‍ഖല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ ദിലീപ് റായ് തന്റെ നിയമസഭാ അംഗത്വവും രാജിവെച്ച് പ്രതിഷേധം അറിയിച്ചു. നേതൃത്വത്തില്‍ ആശങ്ക ഉണര്‍ന്നിട്ടും ഈ നേതാക്കന്മാരുടെ രാജി സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബസന്ത് പാണ്ഡ പറയുന്നു.

Exit mobile version