കടിച്ച നായയെ അടിച്ചുവീഴ്ത്തി, പിന്നാലെ കഴുത്തില്‍ വയര്‍ കുരുക്കി കോണിയില്‍ കെട്ടിത്തൂക്കി; ശ്വാസം കിട്ടാതെ പിടഞ്ഞ് നായ, ആസ്വദിച്ച് യുവാക്കളും

ഭോപ്പാല്‍: കടിച്ച നായയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. ബാലാജി നഗറില്‍ താമസിക്കുന്നയാളുടെ വളര്‍ത്തു നായ ഒരാളെ കടിച്ചതാണ് ഈ ക്രൂര കൃത്യത്തിനു പിന്നില്‍. നായ കടിച്ചതോടെ വളര്‍ത്തു നായയുടെ ഉടമയും കടിയേറ്റയാളും തമ്മില്‍ വാക്കുത്തര്‍ക്കത്തിന് വഴിവെച്ചു.

പിന്നാലെ തന്റെ നായയ്ക്ക് പേവിഷബാധയുടെ ഇഞ്ചക്ഷന്‍ എടുത്തിട്ടുണ്ടെന്നും പ്രശ്‌നങ്ങളുണ്ടാകില്ലെന്നും ഉടമ അറിയിച്ചെങ്കിലും കടിയേറ്റയാള്‍ ഇതൊന്നും കൂട്ടാക്കിയില്ല. തന്റെ സുഹൃത്തുക്കളായ രണ്ട് പേര്‍ക്കൊപ്പം വീട്ടില്‍ അതിക്രമിച്ച് കയറി. പിന്നാലെ കടിയേറ്റ ആള്‍ നായയെ ഉപദ്രവിക്കുകയായിരുന്നു. നായയെ അടിച്ച ശേഷം കഴുത്തില്‍ വയര്‍ ഉപയോഗിച്ച കുരുക്കി കോണിയില്‍ നിന്ന് കെട്ടിത്തൂക്കുകയായിരുന്നു. ശ്വാസം മുട്ടിയാണ് നായ ചത്തത്.

നായ ശ്വാസം ലഭിക്കാതെ വെപ്രാളം കാട്ടിയപ്പോള്‍ അതിക്രമിച്ച് കയറിയ മൂവരോടും ഉടമസ്ഥന്‍ യാചിച്ചെങ്കിലും അവര്‍ വിടാന്‍ കൂട്ടാക്കിയില്ല. നായ അവസാനശ്വാസം എടുക്കും വരെ അവര്‍ അവിടെ തന്നെ തുടര്‍ന്നു. ഇതിന് ശേഷം നായയുടെ ജഡവുമായി പോയെന്നും ഉടമസ്ഥന്‍ പറയുന്നു. ഇതിന് ശേഷമാണ് ഉടമ രാത്തിബാദ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. നായയെ കൊന്നവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version