കൊവിഡിന് ശേഷമുള്ള ഇന്ത്യയില്‍ വിദ്യാഭ്യാസം ഡിജിറ്റല്‍ വഴി; ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പ്രഭ ഡിറ്റിഎച്ച് ചാനലുകള്‍; ഓരോ ക്ലാസ്സുകള്‍ക്കും ഓരോ പ്രത്യേക ചാനല്‍ ആരംഭിക്കും

ന്യൂഡല്‍ഹി: കൊവിഡിന് ശേഷമുള്ള ഇന്ത്യയില്‍ സാങ്കേതിക വിദ്യയില്‍ ഊന്നിയ വിദ്യാഭ്യാസത്തിനാകും പ്രാധാന്യം നല്‍കുകയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൊവിഡ് സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ട പ്രഖ്യാപനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം വരുത്തുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഇ വിദ്യ പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കും. അത് എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പ്രഭ ഡിറ്റിഎച്ച് ചാനലുകളിലൂടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 12 ചാനലുകള്‍ തുടങ്ങും. നാല് മണിക്കൂര്‍ ആയിരിക്കും സ്വയംപ്രഭാ ഡിടിഎച്ച് ചാനല്‍ പ്രവര്‍ത്തിക്കുക.

ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം ടിവി ചാനലുകള്‍ തുടങ്ങും. ഓരോ ക്ലാസ്സുകാര്‍ക്കും ഓരോ പ്രത്യേക ചാനലാകും ഉണ്ടാകുക എന്നും ധനമന്ത്രി അറിയിച്ചു. കൂടാതെ രാജ്യത്തെ 100 സര്‍വകലാശാലകളില്‍ മെയ് 30 മുതല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

ഇന്ററാക്ടീവ് ചാനലുകളുടെ ലൈവ് ടെലകാസ്റ്റും സ്‌കൈപ് മുഖാന്തരമുള്ള വിദഗ്ധരുടെ ക്ലാസ്സുകളുമെല്ലാം പദ്ധതിയിലുണ്ട്. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ഇ ലേണിങ് ലഭ്യമാക്കുമെന്നും ധനമന്ത്രി അറിയിച്ചു. കമ്മ്യൂണിറ്റി റേഡിയോ പോഡ്കാസ്റ്റ് മുഖാന്തരവും വിദ്യാഭ്യാസം ഉറപ്പാക്കും.

വിദ്യാഭ്യാസ മേഖലയിലെ പദ്ധതികള്‍ ഇങ്ങനെ
• ദീക്ഷ എന്ന പദ്ധതി പ്രകാരം ഒരുരാജ്യം ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പരിപാടി ആവിഷ്‌കരിക്കും.
• ഇതനുസരിച്ച് എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങളുടെ ഡിജിറ്റല്‍ ഉള്ളടക്കം പാഠപുസ്തകങ്ങളില്‍ ക്യു.ആര്‍. കോഡ് മുഖേനെ രേഖപ്പെടുത്തും.
• ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഓരോ ക്ലാസിനും പ്രത്യേകമായി ചാനല്‍ തുടങ്ങും. ഒരു കാസ്ല് ഒരു ചാനല്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുക.
• കാഴ്ച വൈകല്യങ്ങള്‍, കേഴ്‌വി വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ക്കായി പ്രത്യേക ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കും.
• കമ്യൂണിറ്റി റേഡിയോ സംവിധാനം ഉപയോഗിച്ച് രാജ്യത്താകമാനം വിദ്യാഭ്യാസ പദ്ധതി വ്യാപിപ്പിക്കും.
• ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ വേണ്ടി ക്‌ളാസുകള് നടപ്പാക്കും. മനോ ദര്‍പ്പണ്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
• 21-ാം നൂറ്റാണ്ടില്‍ ലോകം ആവശ്യപ്പെടുന്ന നൈപുണ്യ ശേഷി വിദ്യാര്‍ഥികളിലും അധ്യാപകരിലും വര്‍ധിപ്പിക്കാന്‍ ദേശിയ പാഠ്യപദ്ധതിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരും.
• 2025 ഓടെ എല്ലാ കുട്ടികളും കുറഞ്ഞത് അഞ്ചാംക്ലാസ് വരെയെങ്കിലും വിദ്യാഭ്യാസം നേടിയവരാകണമെന്ന ലക്ഷ്യത്തോടെ നാഷണല്‍ ഫൗണ്ടേഷനല്‍ ലിറ്ററസി ആന്‍ഡ് ന്യുമെറസി മിഷന്‍ ഈ വര്‍ഷം ഡിസംബറോടെ ആരംഭിക്കും.
• ഇന്റര്‍നെറ്റ് സൗ കര്യം ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് വേണ്ടി സ്വയംപ്രഭ ഡിടിഎച്ച് ചാനല്‍ ആരംഭിക്കും.
• സ്‌കൈപ്പ് മുഖേനെ ഈ ചാനല്‍ പരുപാടിയില്‍ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര് പങ്കെടുക്കും.
• നാലുമണിക്കൂറായിരിക്കും ഈ ചാനല്‍ പ്രവര്‍ത്തിക്കുക.
• ഇതിനായി സ്വകാര്യ ഡിടിഎച്ച് സേവന ദാതാക്കളെയും ഉള്‍പ്പെടുത്തും

Exit mobile version