നാട്ടിലേയ്ക്ക് കാല്‍നടയായി മടങ്ങവേ യുവതി വഴിയില്‍ പ്രസവിച്ചു; രണ്ട് മണിക്കൂറിന് ശേഷം കുഞ്ഞിനെയും വീണ്ടും നടത്തം, നടന്ന് 150 കിലോമീറ്റര്‍

മുംബൈ: നാട്ടിലേയ്ക്ക് കാല്‍നടയായി മടങ്ങവേ യുവതി വഴിയില്‍ പ്രസവിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലെ ഗ്രാമത്തിലേയ്ക്ക് ആണ് ഗര്‍ഭിണിയായ കുടിയേറ്റ തൊഴിലാളി നടന്നത്. എന്നാല്‍ അമ്പരപ്പിക്കുന്നത് മറ്റൊന്നാണ്. പ്രസവശേഷം 2 മണിക്കൂര്‍ വിശ്രമിച്ച യുവതി 150 കിലോമീറ്റര്‍ കൂടി നടക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് ഗര്‍ഭിണിയായ സ്ത്രീയും ഭര്‍ത്താവും മധ്യപ്രദേശിലെ സത്നയിലുള്ള വീട്ടിലേക്ക് കാല്‍നടയായി യാത്ര തിരിച്ചത്. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ദീര്‍ഘദൂരമുളള യാത്രക്കിടെ ചൊവ്വാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. മറ്റൊരു സൗകര്യവും ഇല്ലാതായതോടെ യുവതി വഴിയില്‍ പ്രസവിക്കുകയായിരുന്നു. പ്രസവം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ വിശ്രമിച്ച ശേഷം 150 കിലോമീറ്റര്‍ കൂടി നടന്നപ്പോള്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ വച്ച് തങ്ങള്‍ക്ക് ബസ് ലഭിച്ചുവെന്ന് ഭര്‍ത്താവ് പറുന്നു.

അമ്മയേയും കുഞ്ഞിനെയും ചികിത്സയ്ക്ക് വിധേയമാക്കിയെന്നും ഇരുവരും സുഖമായി ഇരിക്കുന്നുവെന്നും സത്‌ന ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ എകെ റേ അറിയിച്ചു.

Exit mobile version