ട്രാക്കിലൂടെ കുടിയേറ്റ തൊഴിലാളികളുടെ പലായനം; വേഗപരിമിധി 40 കിലോ മീറ്ററായി കുറച്ച് ട്രെയിനുകള്‍

കൊല്‍ക്കത്ത: കുടിയേറ്റ തൊഴിലാളികള്‍ ട്രാക്കിലൂടെ പലായനം നടത്തുന്ന സാഹചര്യത്തില്‍ വേഗത കുറച്ച് ട്രെയിനുകള്‍. ചരക്കുതീവണ്ടികളും സ്പെഷ്യല്‍ ട്രെയിനുകളും ഉള്‍പ്പെടെയുള്ളവയുടെ വേഗപരിധിയാണ് 40 കിലോ മീറ്ററായി കുറയ്ക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍നിന്ന് കുടിയേറ്റ തൊഴിലാളികള്‍ റെയില്‍വെ ട്രാക്കുകള്‍ വഴിയാണ് പലായനം ചെയ്യുന്നത്. റെയില്‍വേ ട്രാക്കുകള്‍ വഴിയുള്ള കുടിയേറ്റ തൊഴിലാളികളുടെ നീക്കത്തെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ആര്‍പിഎഫ്, ഗേറ്റ്മാന്‍, ട്രാക്ക്മാന്‍ എന്നിവര്‍ക്ക് നിര്‍ദേശവും നല്‍കി.

കുടിയേറ്റ തൊഴിലാളികള്‍ ട്രാക്കുകളിലൂടെ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി എട്ടിനും തിങ്കളാഴ്ച രാവിലെ എട്ടിനും ഇടയില്‍ പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും ഖരക്പുര്‍ ഭഗ്കര്‍ വിഭാഗം ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 40 കിലോ മീറ്ററായി കുറച്ചു. കര്‍ശനമായ ജാഗ്രതയോടെ നീണ്ട വിസിലുകള്‍ മുഴക്കി ട്രെയിനുകള്‍ ഓടിക്കാന്‍ ലോക്കോ പൈലറ്റുമാര്‍ക്കും നിര്‍ദേശം നല്‍കി.

Exit mobile version