രാജ്യത്ത് ചൊവ്വാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കും; ടിക്കറ്റ് ലഭിക്കുക ഇങ്ങനെ മാത്രം

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ മെയ് 12 മുതല്‍ രാജ്യത്ത് പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടമെന്ന നിലയില്‍ 15 സര്‍വീസുകളാണ് ഉണ്ടാവുകയെന്ന് റെയില്‍വേ വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് നാല് മണിമുതല്‍ ബുക്കിങ് ആരംഭിക്കും.

പ്രത്യേക തീവണ്ടികള്‍ എന്ന നിലയിലായിരിക്കും തീവണ്ടികള്‍ സര്‍വീസ് നടത്തുക. സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് വില്‍പന ഉണ്ടാവില്ല. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. കണ്‌ഫേം ആയ ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് റെയില്‍വേ സ്റ്റേഷനില്‍ പ്രവേശനം അനുവദിക്കുക.

ആദ്യഘട്ടത്തില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് വിവിധ നഗരങ്ങളിലേയ്ക്കുള്ള സര്‍വീസുകളാണ് ആരംഭിക്കുക. തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പറ്റ്‌ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേയ്ക്കായിരിക്കും സര്‍വീസ്.

കര്‍ശനമായ ആരോഗ്യപരിശോധന നടത്തിയ ശേഷമായിരിക്കും തീവണ്ടിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കുക. യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈയിലുള്ള ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക.

Exit mobile version