പിഞ്ചു കുഞ്ഞിനോട് കൊടുംക്രൂരത; 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ തലയ്ക്കടിച്ച് കൊന്നു

കുഞ്ഞ് പാല് കുടിക്കുന്നതിനിടയില്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നായിരുന്നു നേരത്തെ അമ്മ പറഞ്ഞിരുന്നത്.

ചെന്നൈ: ചെന്നൈയില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയുടെ കൊടുംക്രൂരത. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ കാശിമേട്ടിലാണ് സംഭവം. കുഞ്ഞ് പാല് കുടിക്കുന്നതിനിടയില്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നായിരുന്നു നേരത്തെ അമ്മ പറഞ്ഞിരുന്നത്.

എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റതാണ് മരണ കാരണമെന്ന് വ്യക്തമായി. ഇതോടെ കുഞ്ഞിന്റെ അമ്മയെ പോലീസ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഭര്‍ത്താവായ സത്യരാജിനൊപ്പം കാശിമേട്ടിലാണ് സെലസ്റ്റിന്‍ താമസിച്ചിരുന്നത്. ഒന്നേകാല്‍ വയസുള്ള ഒരു മകള്‍ ഇരുവര്‍ക്കുമുണ്ടായിരുന്നു. ഇതിനിടെ സെലസ്റ്റിന്‍ വീണ്ടും ഗര്‍ഭിണിയാവുകയും കഴിഞ്ഞ മാസം ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

കഴിഞ്ഞ 12ന് തന്റെ അമ്മയെ വിളിച്ച സെലസ്റ്റിന്‍ പാല് കുടിക്കുമ്പോള്‍ കുഞ്ഞ് ശ്വാസം എടുക്കുന്നില്ലെന്ന് പറഞ്ഞു. ഇരുവരും കുഞ്ഞുമായി സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ കുട്ടി മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു.

കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. കുടുംബത്തിലുള്ള എല്ലാവരെയും ചോദ്യം ചെയ്തതോടെ സെലസ്റ്റിന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവും താനുമായുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് സെലസ്റ്റിന്‍ പറഞ്ഞത്.

തന്റെ ഭര്‍ത്താവ് നേരത്തെ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ മൂന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടി ജനിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തെപ്പറ്റി താന്‍ അടുത്തയിടെയാണ് അറിയുന്നത്. ഭര്‍ത്താവില്‍ നിന്ന് താന്‍ ഒരുപാട് സഹിക്കുന്നുണ്ട്. ഇതിനിടെ വീണ്ടും പെണ്‍ കുഞ്ഞ് പിറന്നതില്‍ തന്നോട് വഴക്ക് തുടങ്ങി. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കുഞ്ഞിന്റെ തല നിലത്തടിച്ചാണ് കൊലപാതകം നടത്തിയതെന്നും സെലസ്റ്റിന്‍ പറഞ്ഞു.

Exit mobile version