ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചത് ജനതയോട് ചെയ്ത ദ്രോഹം; കാത്തിരിക്കുന്നത് വന്‍ പ്രത്യാഘാതമെന്ന് പോണ്‍ഹബ് വൈസ് പ്രസിഡന്റ്

ഈ നിരോധനം നിയമവിരുദ്ധമായ ഉള്ളടക്കമുള്ള പോണ്‍ സൈറ്റുകളിലേക്ക് ആളുകളെ എത്തിക്കുമെന്ന് പോണ്‍ഹബ് വൈസ് പ്രസിഡന്റ് കൊറി പ്രൈസ് പറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിരോധിച്ചത് രാജ്യത്തെ ജനങ്ങളോട് ചെയ്ത ദ്രോഹമാണെന്ന് ലോകത്തെ ഏറ്റവും വലിയ പോണ്‍ വീഡിയോ സൈറ്റ് പോണ്‍ഹബ്. ഈ നിരോധനം നിയമവിരുദ്ധമായ ഉള്ളടക്കമുള്ള പോണ്‍ സൈറ്റുകളിലേക്ക് ആളുകളെ എത്തിക്കുമെന്ന് പോണ്‍ഹബ് വൈസ് പ്രസിഡന്റ് കൊറി പ്രൈസ് പറഞ്ഞു.

ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രാജ്യത്ത് 827 പോണ്‍ സൈറ്റുകള്‍ നിരോധിച്ച ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിരോധനം വന്നതോടെ സൈറ്റുകളിലെ ട്രാഫിക് നന്നായി കുറഞ്ഞിട്ടുണ്ട്. ഇതിന്റെ അനന്തരഫലം എന്താണെന്ന് ഇപ്പോള്‍ നിര്‍ണയിക്കാന്‍ സാധിക്കില്ല. പോണ്‍ഹബ് സൈറ്റ് ഉപയോഗിക്കുന്നവരില്‍ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കൂടാതെ, അലക്സ റാങ്കിംഗില്‍ ലോകത്തെ ഏറ്റവും ജനപ്രീയ വെബ്സൈറ്റുകളില്‍ 29 ാം സ്ഥാനം പോണ്‍ഹബ്ബിനാണ്.

ഇന്ത്യയില്‍ പോണോഗ്രാഫിക്കെതിരെയും സ്വകാര്യമായി പോണ്‍ കാണുന്നതിനെതിരെയും ഒരു നിയമവുമില്ലെന്നും കൊറി പ്രൈസ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വ്യവസ്ഥാപിതമായ പ്രശ്നത്തിന് സര്‍ക്കാരിന് ഒരു പരിഹാരവും കണ്ടെത്താനാകുന്നില്ല. അതുകൊണ്ട് തങ്ങളുടേത് പോലുള്ള വെബ്സൈറ്റുകള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നു.

പോണ്‍സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കത്തോടും സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പ് നയങ്ങളോടും പൂര്‍ണമായി വിയോജിക്കുമ്പോഴും സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും പോണ്‍ഹബ് വൈസ്പ്രസിഡന്റ് പറഞ്ഞു.

ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കുന്നിതിനിടെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. അശ്ലീല വീഡിയോകള്‍ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.

Exit mobile version