തീവണ്ടി കോച്ചുകള്‍ വാര്‍ഡുകളായെങ്കില്‍, സഞ്ചരിക്കുന്ന പനിക്ലിനിക്കായി കെഎസ്ആര്‍ടിസി ബസ്; ഗ്രാമീണമേഖലയില്‍ സഞ്ചാരം തുടങ്ങി

മൈസൂരു: കൊവിഡ് കാലത്ത് പ്രതിരോധത്തിനായി തീവണ്ടി കോച്ചുകള്‍ ആശുപത്രി വാര്‍ഡുകളായി മാറിയതിനു പിന്നാലെ കെഎസ്ആര്‍ടിസി ബസുകളും രംഗത്തിറങ്ങി. പനി ക്ലിനിക്കായാണ് ബസിന്റെ സഞ്ചാരം. ഡോക്ടറും നഴ്സും പരിശോധനാ ഉപകരണങ്ങളുമുള്‍പ്പെടെ സജ്ജീകരിച്ച സഞ്ചരിക്കുന്ന പനി ക്ലിനിക്ക് ഇപ്പോള്‍ ഗ്രാമങ്ങളിലൂടെ ഓടിത്തുടങ്ങി.

ഗ്രാമീണമേഖലയിലുള്ളവര്‍ക്ക് രോഗപരിശോധനാ സംവിധാനം എളുപ്പത്തില്‍ പ്രാപ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ക്ലിനിക്കിന് രൂപം നല്‍കിയത്. നഗരസഭ ഗ്രാമീണ പ്രാഥമികാ രോഗ്യകേന്ദ്രങ്ങളിലായി പത്ത് പനിക്ലിനിക്കുകള്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഇവിടേക്ക് എത്താന്‍ പ്രയാസമാകും.

ഇത് കണ്ടാണ് സഞ്ചരിക്കുന്ന ക്ലിനിക്ക് എന്ന ആശയം മുന്‍പോട്ട് വെച്ചത്. കൊവിഡ് രോഗബാധയുണ്ടായതിന്റെ സമീപ പ്രദേശങ്ങളില്‍ രോഗലക്ഷണമുള്ളവരെ പരിശോധിക്കുകയാണ് ലക്ഷ്യം. പനി, ജലദോഷം, ചുമ തുടങ്ങിയവയുള്ളവരെയാണ് പരിശോധിക്കുക. കൊവിഡ് ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ ആശുപത്രിയിലെത്തിച്ച് തുടര്‍പരിശോധനക്ക് വിധേയമാക്കും.

Exit mobile version