കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍; കല്ലുകളും വടികളുമായി ആക്രമിച്ചു

ചെന്നൈ: കൊവിഡ് 19 ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍. കല്ലുകളും വടിയുമായി പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. ചെന്നൈയിലെ വേലങ്കാട് ശ്മശാനത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാരുടെ പെരുമാറ്റത്തില്‍ പിന്‍വാങ്ങിയ പ്രവര്‍ത്തകര്‍ പിന്നീട് പോലീസ് സംരക്ഷണത്തില്‍ അതേ ശ്മശാനത്തില്‍ വെച്ച് തന്നെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് നഗരത്തിലെ പ്രമുഖ ന്യൂറോസര്‍ജനും സ്വകാര്യ ആശുപത്രി ചെയര്‍മാനുമായ അമ്പത്തഞ്ചുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ മൃതദേഹം വേലങ്കാട് ശ്മശാനത്തിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു. മൃതദേഹം സംസ്‌കരിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റി തുടങ്ങിയതോടെ ആളുകള്‍ എത്താന്‍ തുടങ്ങുകയായിരുന്നു.

തുടര്‍ന്ന് ആളുകള്‍ കല്ലെറിയാന്‍ തുടങ്ങുകയുമായിരുന്നു. തനിക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും കല്ലേറില്‍ പരിക്കേറ്റതായി കൂട്ടത്തിലൊരാള്‍ പറഞ്ഞു. മരിച്ച ന്യൂറോസര്‍ജന്‍ നടത്തിയിരുന്ന ആശുപത്രിയിലെ ജീവനക്കാരനായ ആനന്ദ് ആണ് കല്ലേറ് നടത്തിയത് പറഞ്ഞത്. കല്ലേറില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകരുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹവുമായി ആംബുലന്‍സ് ശ്മശാനത്തില്‍നിന്ന് മടങ്ങിപ്പോയി. പിന്നീട് ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തി, കനത്ത പോലീസ് സുരക്ഷയില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

Exit mobile version