ലോക്ക് ഡൗണില്‍ കുടുങ്ങിയത് കടലില്‍; ഹാര്‍ബറില്‍ കയറ്റാന്‍ അനുവദിക്കാതെ ഗുജറാത്തിലെ തുറമുഖങ്ങള്‍, നേരിട്ടത് പേടിപ്പെടുത്തുന്ന അനുഭവങ്ങളെന്ന് മത്സ്യതൊഴിലാളികള്‍

ദഹാനു: ലോക്ക് ഡൗണില്‍ കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ ഒരു മാസത്തിനു ശേഷം കരയ്ക്ക് കയറി. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് മുന്‍പേയാണ് തൊഴിലാളികള്‍ കടലില്‍ പോയത്. തിരികെ എത്തിയപ്പോള്‍ ഹാര്‍ബറില്‍ കയറ്റാന്‍ അനുവദിച്ചില്ലെന്നാണ് വിവരം. ഗുജറാത്തിലെ രണ്ട് തുറമുഖങ്ങളിലാണ് നൂറിലേറെ മത്സ്യത്തൊഴിലാളികള്‍ കടുത്ത അവഗണനയും ദുരിതങ്ങളും നേരിട്ടത്.

ഗുജറാത്തിലെ നര്‍ഗോളില്‍ ആണ് മത്സ്യത്തൊഴിലാളികളുടെ ബോട്ട് ആദ്യമെത്തിയത്. എന്നാല്‍ വൈറസ് വ്യാപനം ഭയന്ന ജനങ്ങള്‍ ഇവരെ ഹാര്‍ബറില്‍ ബോട്ടുകള്‍ അടുപ്പിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഗുജറാത്തിലെ മറ്റൊരു തുറമുഖമായ ഉമ്പര്‍ഗാവിലേക്ക് മത്സ്യത്തൊഴിലാളികള്‍ എത്തി. എന്നാല്‍ ഇവിടെ പാലത്തില്‍ നിന്നും കല്ലുകളെറിഞ്ഞ് നാട്ടുകാര്‍ ഇവരെ ഓടിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒടുവില്‍ 135 കിലോമീറ്ററുകള്‍ സഞ്ചരിച്ച് മഹാരാഷ്ട്രയിലെ ദഹാനുവില്‍ എത്തിയാണ് മത്സ്യത്തൊഴിലാളികള്‍ കരപറ്റിയത്. ഏകദേശം 30 ദിവസങ്ങള്‍ കടലില്‍ കഴിഞ്ഞാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. രണ്ട് ബോട്ടുകളിലായി വന്ന മത്സ്യത്തൊഴിലാളികളെ മഹാരാഷ്ട്രയിലെ കൊവിഡ് നിരീക്ഷണ സെല്ലിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

വലിയ സമ്മര്‍ദ്ദമാണ് തങ്ങള്‍ അനുഭവിച്ചതെന്നും ഗുജറാത്തിലെ അനുഭവം വളരെയധികം പേടിപ്പെടുത്തിയെന്നും മത്സ്യത്തൊഴിലാളിയായ ദുര്‍ഗേഷ് മങ്കര്‍ പറയുന്നു. ആവശ്യമായ ഭക്ഷണം ബോട്ടിലുണ്ടായിരുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version