ബുഖാരി വധക്കേസ്; മുഖ്യപ്രതിയായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ നവീദ് ജദ്ദിനെ സുരക്ഷാസേന വധിച്ചു

ഭീകരര്‍ക്കെതിരെ സൈന്യവും അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ഭീകരര്‍ പ്രതിരോധത്തിലായി.

ശ്രീനഗര്‍: ബുഖാരി വധക്കേസിലെ മുഖ്യപ്രതിയായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ സുരക്ഷാസേന വധിച്ചു. ജമ്മു കാശ്മീരിലെ ബുധ്ഗാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് നവീദ് ജട്ടിനെയും മറ്റൊരു ഭീകരനെയും സുരക്ഷാസേന വകവരുത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ബുധ്ഗാമിലെ കുത്പോര മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന ഇവിടെ തിരച്ചില്‍ നടത്തിയത്. ഇതിനിടെ ഒളിഞ്ഞിരുന്ന ഭീകരര്‍ സൈനികര്‍ക്ക് നേരേ വെടിയുതിര്‍ത്തു. ഭീകരര്‍ക്കെതിരെ സൈന്യവും അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ഭീകരര്‍ പ്രതിരോധത്തിലായി.

ഇതിനിടെയാണ് നവീദ് ജട്ടിനെയും മറ്റൊരു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെയും സുരക്ഷാസേന വധിച്ചത്. പാകിസ്താനിയായ നവീദ് ജട്ട് കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ശ്രീനഗറില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. നവീദ് ജട്ട് ഉള്‍പ്പെടെയുള്ള ഭീകരരാണ് ജൂണ്‍ 14ന് കശ്മീരിലെ മാധ്യമപ്രവര്‍ത്തകനായ ഷുജാത്ത് ബുഖാരിയെ കൊലപ്പെടുത്തിയത്. റൈസിങ് കശ്മീര്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍-ചീഫ് ആയിരുന്ന ബുഖാരിയെ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍വച്ചാണ് ഭീകരര്‍ അതിദാരുണമായി കൊലപ്പെടുത്തിയത്.

Exit mobile version