ട്രെയിനില്‍ യാത്ര ചെയ്ത യുവാവില്‍ നിന്ന് കണ്ടെത്തിയത് 50ഓളം തലയോട്ടികളും അസ്ഥികൂടങ്ങളും! അസ്ഥികൂട കള്ളകടത്തെന്ന് സംശയം

ബിഹാറിലെ സരണ്‍ ജില്ലയില്‍ ചപ്ര റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സഞ്ജയ് പ്രസാദ് പിടിയിലായത്.

പട്ന: ട്രെയിനില്‍ യാത്ര ചെയ്ത യുവാവില്‍ നിന്ന് കണ്ടെത്തിയത് 50ഓളം തലയോട്ടികളും അതിനടുത്ത അസ്ഥി കൂടങ്ങളും. ഇതേ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാലിയ-സീല്‍ദ എക്സ്പ്രസ് ട്രെയിനില്‍ യാത്രചെയ്തിരുന്ന സഞ്ജയ് പ്രസാദിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് പിന്നില്‍ വന്‍ സംഘങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍.

ബിഹാറിലെ സരണ്‍ ജില്ലയില്‍ ചപ്ര റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സഞ്ജയ് പ്രസാദ് പിടിയിലായത്. അസ്ഥികൂടങ്ങള്‍ ഉത്തര്‍പ്രദേശിലെ ബാലിയയില്‍നിന്നാണ് കൊണ്ടുവരുന്നതെന്നും ഭൂട്ടാന്‍ വഴി ചൈനയിലേക്ക് കടത്തുകയാണ് ലക്ഷ്യമെന്നുമാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. സഞ്ജയില്‍നിന്ന് നേപ്പാള്‍, ഭൂട്ടാന്‍ കറന്‍സികളും ഒട്ടേറെ എടിഎം. കാര്‍ഡുകളും സിം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്.

ഇയാളുടെ പേരിലുള്ള രണ്ട് വ്യത്യസ്ത തിരിച്ചറിയല്‍ കാര്‍ഡുകളും പോലീസിന് ലഭിച്ചു. അറസ്റ്റിലായ പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും, കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുമെന്നും പോലീസ് അറിയിച്ചു. അതിനിടെ, ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് അസ്ഥികൂടങ്ങള്‍ കടത്തിയതെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

അസ്ഥികൂട കള്ളക്കടത്തുമായി ബന്ധപ്പെട്ട് നേപ്പാള്‍, ഭൂട്ടാന്‍ എന്നീരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. നേരത്തെ 2009ലും 2004ലും ബിഹാറില്‍ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2009ല്‍ ബസ് യാത്രക്കാരനില്‍നിന്ന് 67 അസ്ഥികൂടങ്ങളും 2004-ല്‍ ഗയയില്‍നിന്ന് ആയിരത്തോളം അസ്ഥികൂടങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്.

Exit mobile version