ലോക്ക് ഡൗണ്‍; മദ്യവില്‍പ്പനശാല കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു; കടയിലെ സിസിടിവി റെക്കോര്‍ഡറും കവര്‍ന്നു

മംഗളൂരു: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ കുടുങ്ങിയത് പാവങ്ങള്‍ ആണെന്ന് പൊതുവെ പറയുമെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അടികൊണ്ടത് മദ്യപാനികള്‍ക്കാണ്. 21 ദിവസം ഒരു തുള്ളി മദ്യം ലഭിക്കാതെ പരക്കം പായുകയാണ് ഇവര്‍. മദ്യം ലഭിക്കാതെ ആത്മഹത്യ ചെയ്യുന്നവരും കുറവല്ല.

ഇപ്പോള്‍ മംഗളൂരുവില്‍ മദ്യവില്‍പ്പനശാല കുത്തിക്കുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചിരിക്കുകയാണ്. ഉള്ളാലിലുള്ള മദ്യവില്‍പ്പനശാലയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറയുന്നു. മോഷ്ടാക്കള്‍ കടയുടെ ഷട്ടര്‍ തകര്‍ത്താണ് അകത്ത് കടന്നത്.

വില കൂടിയ ബ്രാന്‍ഡുകളും വില കുറഞ്ഞ ബ്രാന്‍ഡുകളും കള്ളന്മാര്‍ കവര്‍ന്നിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവിടെ സമ്പൂര്‍ണ മദ്യനിരോധനമായിരുന്നു. തെളിവ് നശിപ്പിക്കാനായി കടയിലെ സിസിടിവി റെക്കോഡറും കള്ളന്മാര്‍ കൊണ്ടുപോയതായാണ് വിവരം. അടുത്ത കടയില്‍ കയറി പത്ത് പാക്കറ്റ് സിഗററ്റും അടിച്ചുമാറ്റിയ ശേഷമാണ് കള്ളന്മാര്‍ കടന്നുകളഞ്ഞത്.

Exit mobile version