കൊറോണ വൈറസ് വ്യാപനം തടയാന്‍ പുതുവഴി തേടി ഹരിയാന സര്‍ക്കാര്‍; ജൂണ്‍ 30 വരെ ചൂയിംഗം വില്‍ക്കുന്നതിന് വിലക്ക്

ഛണ്ഡീഗഢ്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാന്‍ പുതുവഴി തേടിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. തുപ്പുന്നതിലൂടെ കൊറോണ വ്യാപനം തടയുക എന്നത് ലക്ഷ്യമിട്ട് ജൂണ്‍ 30 വരെ ച്യൂയിംഗം വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയിരിക്കുകയാണ്.

പാന്‍മസാല, ഗുട്ക എന്നിവയുടെ നിരോധനം കര്‍ശനമാക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ച്യൂയിംഗം അല്ലെങ്കില്‍ ബബിള്‍ഗം തുപ്പിയിടുന്നത് കൊവിഡ് 19 പകരാനുള്ള സാധ്യതയുണ്ടെന്ന് ഹരിയാന ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

കൊവിഡ് 19ല്‍ ഹരിയാനയില്‍ 13,000ത്തോളം പേര്‍ നിരീക്ഷണത്തിലാണ്. വൈറസിന്റെ വ്യാപനം പരിശോധിക്കുന്നതിനാണ് ച്യൂയിംഗം നിരോധനമടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഗുട്ക, പാന്‍മാസല എന്നിവക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണവ്യാപനം തടയുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാന്‍മസാലയുടെ വിപണനവും ഉത്പാദനവും നിരോധിച്ചിരുന്നു.

Exit mobile version