പതിവ് തെറ്റാതെ ജനനവും പേരിടലും; പെണ്‍കുട്ടിക്ക് പേര് ‘കൊറോണ’, ആണ്‍കുട്ടിക്ക് ‘ലോക്ക് ഡൗണ്‍’

ലഖ്‌നൗ: രാജ്യത്ത് ഏത് ദുരന്ത സമയങ്ങളിലും സന്തോഷം പകര്‍ന്ന് ഒരു കുഞ്ഞിന്റെ ജനനം ഉണ്ടാവും. കുടുംബം അവര്‍ക്ക് സന്തോഷത്തോടെ ആ നാളുകളും അല്ലെങ്കില്‍ ഇഷ്ടമുള്ളതോ ആരാധിക്കുന്നതോ ആയ വ്യക്തികളുടെ പേരും നല്‍കാറുണ്ട്. ഇത്തവണയും അത് ആവര്‍ത്തിച്ചിരിക്കുകയാണ്. പെണ്‍കുട്ടിക്ക് കൊറോണയെന്നും മറ്റൊരു കുടുംബത്തില്‍ ജനിച്ച ആണ്‍കുട്ടിക്ക് ലോക്ക് ഡൗണ്‍ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയിലെ ഖുഖുംദൂ എന്ന ഗ്രാമത്തില്‍ പിറന്ന ആണ്‍കുട്ടിക്കാണ് ലോക്ക് ഡൗണ്‍ എന്ന പേരിട്ടിരിക്കുന്നത്.

കുഞ്ഞിന്റെ ബന്ധുക്കളുടെ വാക്കുകള്‍;

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് ഇവന്‍ പിറന്നത്. കൊറോണയെന്ന മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ലോക്ക്ഡൗണ്‍ ദേശതാത്പര്യത്തിന് വേണ്ടിയുള്ളതാണ്. അതിനാലാണ് ഞങ്ങള്‍ ഇവന് ആ പേര് നല്‍കിയിരിക്കുന്നത്. കുടുംബത്തിനേക്കാള്‍ പ്രാധാന്യം ഇപ്പോള്‍ ഞങ്ങള്‍ രാജ്യത്തിനാണ് നല്‍കുന്നത്. അതിനാല്‍ ലോക്ക് ഡൗണ്‍ കഴിയാതെ കുഞ്ഞിനെ കാണാന്‍ എത്തരുതെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകള്‍ നടത്തുകയുള്ളൂ.

കൊറോണ വ്യാപനം തടയുന്നതിനുള്ള സ്വയം നിയന്ത്രണത്തിനായി കേന്ദ്രസര്‍ക്കാര്‍ ജനതാ കര്‍ഫ്യു ആചരിച്ചിരുന്നു. ഈ സമയത്ത് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ പിറന്ന പെണ്‍കുഞ്ഞിനാണ് ബന്ധുക്കള്‍ കൊറോണയെന്ന പേര് നല്‍കിയത്. ലോകത്ത് നിരവധി ആളുകളുടെ മരണത്തിന് കാരണമായെങ്കിലും ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കാനും നല്ല ശീലങ്ങള്‍ പരിശീലിക്കുന്നതുമുള്‍പ്പെടെ ഗുണപരമായ മാറ്റം സമൂഹത്തില്‍ കൊണ്ടുവന്നുവെന്നതിനാലാണ് കൊറോണയെന്ന് കുട്ടിക്ക് പേരിട്ടതെന്നാണ് ബന്ധുക്കളുടെ പ്രതികരണം.

Exit mobile version