രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; പ്രഭാത പൂജയില്‍ പങ്കെടുത്തത് 20ഓളം പേര്‍

അയോധ്യ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പാശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് പൂര്‍ണ്ണമായും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ രാമക്ഷേത്രത്തിലെ പ്രഭാത പൂജകള്‍ക്കാണ് യോഗി എത്തിയത്.

രാമജന്മഭൂമിയില്‍നിന്ന് വിഗ്രഹം താത്കാലിക സ്ഥാനത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പൂജകളാണ് ഇന്ന് നടന്നത്. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുന്നതുവരെ വിഗ്രഹം താല്‍ക്കാലിക കെട്ടിടത്തില്‍ തുടരും. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന്റെ ആദ്യഘട്ടമെന്നാണ് ഇതിനെ യുപി മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഏപ്രില്‍ ആദ്യ ആഴ്ച ചേരുന്ന യോഗത്തില്‍ എന്ന് കെട്ടിട നിര്‍മ്മാണം തുടങ്ങണമെന്ന് തീരുമാനിക്കും. അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ട് നടത്താനിരുന്ന വലിയ ചടങ്ങ്, കൊവിഡ് ഭീതിയില്‍ ചുരുക്കി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നിട്ടും ചടങ്ങിന് പോകാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.

20 ഓളം പേരാണ് ചടങ്ങില്‍ പങ്കെടുത്തുത്. പ്രമുഖ മതപണ്ഡിതര്‍, അയോധ്യാ ജില്ലാ മജിസ്ട്രേറ്റ് പോലീസ് മേധാവി എന്നിവര്‍ പങ്കെടുത്തു. അയോധ്യയില്‍ ഏപ്രില്‍ 2 വരെ നേരത്തേ തന്നെ തീര്‍ത്ഥാടനം നിരോധിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ് മുഖ്യമന്ത്രി ഇവിടെ എത്തിയത്.

Exit mobile version