മോഡി ജന്മനാ ഇന്ത്യന്‍ പൗരന്‍, പൗരത്വ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല; വിവരാവകാശ ചോദ്യത്തിന് മറുപടി നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജന്മനാ ഇന്ത്യന്‍ പൗരനാണെന്നും പൗരത്വ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൗരത്വ രേഖ കാണിക്കണമെന്നാവശ്യപ്പെട്ട് സുബ്ബങ്കര്‍ ശങ്കര്‍ സമര്‍പ്പിച്ച വിവരാവകാശ ചോദ്യത്തിനാണ്, നരേന്ദ്ര മോഡി ജന്മനാ ഇന്ത്യന്‍ പൗരനാണെന്നും പൗരത്വ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്.

1955 ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം നരേന്ദ്ര മോഡി ജന്മനാല്‍ ഇന്ത്യന്‍ പൗരനാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് പൗരത്വ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ട ആവശ്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. വിവരാവകാശ ചോദ്യവും അതിന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയും ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റ്:

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ136 കോടി ജനങ്ങള്‍ക്കും ഉള്ളത്.പൗരത്വം ചോദിച്ചു വരുന്നവര്‍ക്ക് മുന്നില്‍,പ്രധാന മന്ത്രിയുടെ ഓഫീസ് നല്‍കിയ അതേ ഉത്തരം നല്‍കിയാല്‍ മതി. നരേന്ദ്രമോഡിയുടെ പൗരത്വം ചോദിച്ച വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ ഉത്തരം ഇതോടൊപ്പം ചേര്‍ക്കുന്നു.1955 ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം അദ്ദേഹം ജന്മനാല്‍ ഇന്ത്യന്‍ പൗരനാണെന്നാണ് മറുപടി നല്‍കിയിരിക്കുന്നത് .

Exit mobile version