“നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം ഭാരത് സിന്ദാബാദ് എന്ന് മാത്രമേ വിളിക്കൂ, ഞങ്ങള്‍ക്ക് പാകിസ്താനുമായി യാതൊരു ബന്ധവുമില്ല”; അസദുദ്ദീന്‍ ഒവൈസി

ബെംഗളൂരു; ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിര നടന്ന പ്രതിഷേധത്തിനിടയില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ തള്ളി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പെണ്‍കുട്ടികളുടെ വാക്കുകളുമായി തനിക്കോ തന്റെ പാര്‍ട്ടിക്കോ യാതൊരു ബന്ധവുമില്ലെന്ന് ഒവൈസി വ്യക്തമാക്കി.

പൗരത്വ ഭേദഗതിക്കെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന പേരില്‍ നടന്ന പരിപാടിക്കിടെയായിരുന്നു പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത്. ഒവൈസി വേദിയില്‍ എത്തിയതിന് പിന്നാലെ സംസാരിക്കാനായി സംഘാടര്‍ യുവതിയെ ക്ഷണിച്ചു. വേദിയിലെത്തിയ ഇവര്‍ മൈക്ക് കൈയ്യില്‍ എടുത്ത ശേഷം പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് ഏറ്റുചൊല്ലാന്‍ ഇവര്‍ വേദിയിലുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തു.

അവര്‍ പല തവണ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ മൈക്ക് പിടിച്ചു വാങ്ങി. പിന്നാലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പെണ്‍കുട്ടികളുടെ വാക്കുകളുമായി തനിക്കോ തന്റെ പാര്‍ട്ടിക്കോ യാതൊരു ബന്ധവുമില്ലെന്ന് ഒവൈസി വ്യക്തമാക്കി.

”എന്റെ പ്രിയ സുഹൃത്തുക്കളേ, മുതിര്‍ന്നവരേ, ഇവിടെ പറഞ്ഞ വാക്കുകളുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. എനിക്കോ എന്റെ പാര്‍ട്ടിക്കോ ഇതുമായി യാതൊരു ബന്ധവുമില്ല. നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം ഭാരത് സിന്ദാബാദ് എന്ന മുദ്രാവാക്യമേ വിളിക്കൂ. ഞങ്ങള്‍ക്ക് പാകിസ്താനുമായി യാതൊരു ബന്ധവുമില്ല, ഒരിക്കലും ഉണ്ടാകില്ല,” ഒവൈസി പറഞ്ഞു. ഇത്തരക്കാര്‍ എത്തുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കില്ലായിരുന്നുവെന്ന് പാകിസ്താന്‍ മൂര്‍ദാബാദ് വിളിച്ചു കൊണ്ട ഒവൈസി
പറഞ്ഞു.

അതെസമയം പാകിസ്താന്‍ സിന്ദാബാദ് വിളിച്ച ചിക്കമംഗളൂരു സ്വദേശിനി അമൂല്യ ലിയോണയെ രാജ്യദ്രോഹക്കേസില്‍ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.

Exit mobile version