ട്രംപ് വരുന്നു, കുരുങ്ങകളെയും നാടുകടത്തുന്നു; അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് തമ്പടിച്ച കുരങ്ങുകളെ ‘ഒഴിപ്പിക്കാന്‍’ പണിപ്പെട്ട് അധികൃതര്‍

അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് താമസിക്കുന്ന കുരങ്ങുകളാണ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ പണികിട്ടിയിരിക്കുന്നത്.

അഹമ്മദാബാദ്; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരവോടെ വന്‍ മാറ്റങ്ങളാണ് രാജ്യത്ത് നടക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ പൊളിച്ചു പണിയുകയാണ്. ചേരികള്‍ മതില്‍കെട്ടി അടച്ചും ലക്ഷങ്ങള്‍ പൊടിച്ച് രാജ്യത്തന്റെ പലയടങ്ങളിലും മിനുക്കികൊണ്ടേയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ട്രംപിന്റെ വരവോടെ വഴിയാധാരമാകുന്നത് ഒരു കൂട്ടം കുരങ്ങുകളാണ്.

അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് താമസിക്കുന്ന കുരങ്ങുകളാണ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ പണികിട്ടിയിരിക്കുന്നത്. തടസങ്ങളില്ലാതെ ട്രംപിന്റെ വിമാനം നിലത്തിറങ്ങുന്നതിന് വലിയ ഭീഷണിയാണ് റണ്‍വേയില്‍ അതിക്രമിച്ച് കയറുന്ന വാനരസംഘം. വിമാനത്താവളത്തോട് ചേര്‍ന്നുള്ള സൈനിക കേന്ദ്രത്തിലെ മരങ്ങളില്‍ തമ്പടിച്ച കുരങ്ങുകള്‍ റണ്‍വേയിലേക്ക് ഓടിയെത്തുക പതിവാണ്. കുരങ്ങിറങ്ങിയാല്‍ പിന്നെ വിമാനമിറങ്ങില്ല. സൈറണ്‍ മുഴക്കിയും പടക്കം പൊട്ടിച്ചുമുള്ള വിദ്യകള്‍ പലതും പരീക്ഷിച്ചു. എന്നാല്‍ കുരങ്ങുകള്‍ പോകുന്ന ലക്ഷണം ഇല്ല.

ഒടുവില്‍ കരടി വേഷം കെട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറകെ ഓടിനോക്കി. ആദ്യം ഭയന്ന കുരങ്ങുകള്‍ ഇപ്പോള്‍ ഇതൊരു രസമുള്ള കളിയെന്ന മട്ടിലായി. ട്രംപ് കൂടിയെത്തുമെന്ന് വിവരം ലഭിച്ചതോടെയാണ് കെണിവച്ച് പിടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. പിടിയിലായ 50ലധികം കുരങ്ങുകളെ കിലോമീറ്ററുകള്‍ക്ക് അപ്പുറമുള്ള വനപ്രദേശത്ത് തുറന്ന് വിടുകയും ചെയ്തു. വിമാനത്താവള മതിലിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാന്‍ സൈനിക കേന്ദ്രത്തിന് കത്തും നല്‍കിയിട്ടുണ്ട്. പക്ഷികളും വിമാനത്താവളത്തില്‍ പതിവ് ശല്യക്കാരാണ്.

Exit mobile version