തുടര്‍ച്ചയായി കോടതിയില്‍ ഹാജരായില്ല ; ശശി തരൂരിന് പിഴ; അടുത്ത തവണ വാദത്തിന് നേരിട്ട് ഹാജരാകാനും നിര്‍ദേശം

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിന് ശശി തരൂര്‍ എംപിക്ക് പിഴ. 5000 രൂപയാണ് ഡല്‍ഹി കോടതി തരൂരിന് പിഴ വിധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവ് രാജീവ് ബബ്ബറാണ് തരൂരിന്റെ പേരില്‍ മാനനഷ്ടക്കേസ് നല്‍കിയത്.

പിഴ വിധിച്ച കോടതി, കേസില്‍ അടുത്തവാദം കേള്‍ക്കുന്ന മാര്‍ച്ച് നാലിനു കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വിശാല്‍ പഹൂജ നിര്‍ദേശം നല്‍കി.

2018-ല്‍ ബെംഗളൂരുവിലെ സാഹിത്യോത്സവത്തില്‍ സംസാരിക്കവേ, മോഡിയെ ഒരു ആര്‍എസ്എസ് നേതാവ് വിശേഷിപ്പിച്ചത് ശിവലിംഗത്തിലെ തേള്‍ എന്നാണെന്ന തരൂരിന്റെ പരാമര്‍ശത്തിനെതിരേയാണ് രാജീവ് ബബ്ബര്‍ ഹര്‍ജി നല്‍കിയത്. താനൊരു ശിവഭക്തനാണെന്നും തരൂര്‍ ശിവഭക്തരെ അപമാനിക്കുകയായിരുന്നെന്നും രാജീവിന്റെ പരാതിയില്‍ പറയുന്നു. കേസ് ശനിയാഴ്ച കോടതി പരിഗണിച്ചപ്പോഴും തരൂര്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കോടതി പിഴശിക്ഷ വിധിച്ചത്.

Exit mobile version