വിവാഹഘോഷ യാത്രയിലെ ഡിജെ ശബ്ദത്തിന്റെ പരിധി വിട്ടു; വരന്‍ കുഴഞ്ഞുവീണു മരിച്ചു!

ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.

നിസാമബാദ്: വിവാഹഘോഷ യാത്രയിലെ ഡിജെ ശബ്ദത്തിന്റെ പരിധി വിട്ടതിനെ തുടര്‍ന്ന് വരന്‍ കുഴഞ്ഞുവീണു മരിച്ചു. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ഉച്ചത്തില്‍ കേട്ട ഡിജെ സംഗീതം ഏറെ നേരം കേട്ടതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് വരന്‍ പറഞ്ഞു. ഇതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.

ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. എം ഗണേഷ് എന്ന യുവാവാണ് വിവാഹദിവസം മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ഗണേഷിന്റെ വിവാഹം. നിസാമബാദിലെ ഭോധന്‍ എന്ന സ്ഥലത്ത് വച്ചായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ ഘോഷയാത്രയ്ക്കിടയില്‍ ദമ്പതികള്‍ നൃത്തം ചെയ്തിരുന്നു. ബന്ധുക്കള്‍ കൂടി നൃത്തം വയ്ക്കാന്‍ തുടങ്ങിയതോടെ ഡിജെയുടെ ശബ്ദം വര്‍ധിപ്പിച്ചു. ദേഹാസ്വസ്ഥ്യം നേരിട്ട ഗണേഷ് ഉടനെ കാറില്‍ പോയിരുന്നു.

അല്‍പ സമയത്തിന് ശേഷം ഗണേഷ് വീണ്ടും ബന്ധുക്കള്‍ക്കൊപ്പം തിരികെയെത്തി നൃത്തം വയ്ക്കാന്‍ തുടങ്ങുന്നതിനിടെ കുുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഗണേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ ഗണേഷ് മരണപ്പെട്ടിരുന്നു. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഗണേഷ് ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്.

Exit mobile version