ആഡംബര കാറുമായി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് എംഎല്‍എയുടെ മകന്റെ വിളയാട്ടം; നിരവധി പേര്‍ക്ക് പരിക്ക്, പുതിയ വിവാദം

അതിവേഗത്തിലെത്തിയ മുഹമ്മദ് നാലപ്പാടിന്റെ കാര്‍ ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു

ബംഗളൂരു: ആഡംബര കാറുമായി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് എംഎല്‍എയുടെ മകന്റെ വിളയാട്ടം. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എന്‍എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട് ആണ് വിവാദത്തില്‍ കുടുങ്ങിയ്. മുഹമ്മദ് നാലപ്പാട് ഓടിച്ച ആഡംബര കാര്‍ ബൈക്കിനെയും ഒട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ചെന്നാണ് വിവരം. സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്.

അതിവേഗത്തിലെത്തിയ മുഹമ്മദ് നാലപ്പാടിന്റെ കാര്‍ ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം മുഹമ്മദ് നാലപ്പാട് കാര്‍ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. അതേസമയം, കാറോടിച്ചത് മുഹമ്മദ് നാലപ്പാട് അല്ലെന്നും താനാണെന്നും അറിയിച്ച് അദ്ദേഹത്തിന്റെ ഗണ്‍മാന്‍ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനില്‍ ഹാജരായി. എന്നാല്‍ അപകടം കണ്ട ദൃക്സാക്ഷികള്‍ കാറോടിച്ചത് മുഹമ്മദ് നാലപ്പാടാണെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇതോടെ പുതിയ വിവാദത്തിനാണ് വഴിവെച്ചത്.

സംഭവത്തില്‍ വ്യത്യസ്ത വാദങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മുഹമ്മദിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് പുറപ്പെടുവിച്ചതായും അധികൃതര്‍ അറിയിച്ചു. അതേസമയം, എന്‍എ ഹാരിസ് എംഎല്‍എയോ മുഹമ്മദ് നാലപ്പാടോ ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 2018 ല്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് മുഹമ്മദ് നാലപ്പാട്.

Exit mobile version