വ്യാജ പാസ്‌പോര്‍ട്ടുകളുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശികള്‍ അറസ്റ്റില്‍

ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ബംഗളൂരു: വ്യാജ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

അകേല്‍ ബറുവ റോയ് (28), ബറുവ ദാസ് അര്‍ണാബ് (21) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച ബംഗളൂരുവില്‍ നിന്നും മലേഷ്യയിലേയ്ക്കുളള വിമാനം കയറുന്നതിനിടെയുളള പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് അതിര്‍ത്തി വഴി നുഴഞ്ഞു കയറിയ ഇവര്‍ കൊല്‍ക്കത്തിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ബംഗളൂരുവിലെത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അതിനിടെ ഇരുവരും ഒരു പാസ്‌പോര്‍ട്ട് ഏജന്റിനെ സമീപിച്ച് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുകയും ചെയ്തു.

ബംഗളൂരുവില്‍ നിന്ന് നാഗ്പൂരിലെത്തിയ സംഘം അവിടുത്തെ മഠത്തില്‍ ചെന്ന് സന്യാസം സ്വീകരിക്കുകയായിരുന്നു. വിമാനത്താവളത്തിലെ പരിശോധനക്കിടെ ആത്മീയകാര്യങ്ങളുമായി ബന്ധപ്പെട്ട് മലേഷ്യയിലേയ്ക്ക് പോവുകയാണെന്ന് സ്ഥാപിച്ച ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പരിശോധിച്ച അധികൃതര്‍ രേഖകള്‍ വ്യാജമാണന്ന് കണ്ടെത്തുകയുമായിരുന്നു.

Exit mobile version