ജോലി നഷ്ടപ്പെട്ടതില്‍ മനംനൊന്ത് പിതാവ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

ഷാലിമാര്‍ ബാഗ് സ്വദേശി മധുറാണ് മക്കളായ സമീക്ഷ (14), ശ്രേയാന്‍ (6) എന്നിവരെ കൊലപ്പെടുത്തിയശേഷം മെട്രോയ്ക്ക് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്.

ന്യൂഡല്‍ഹി: ജോലി നഷ്ടപ്പെട്ടതില്‍ മനംനൊന്ത് രണ്ടു മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലാണ് ദാരുണ സംഭവം നടന്നത്. ഷാലിമാര്‍ ബാഗ് സ്വദേശി മധുറാണ് മക്കളായ സമീക്ഷ (14), ശ്രേയാന്‍ (6) എന്നിവരെ കൊലപ്പെടുത്തിയശേഷം മെട്രോയ്ക്ക് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്.

ഷാലിമാര്‍ബാഗിലെ ഉരക്കടലാസ് നിര്‍മ്മാണ ശാലയിലെ ജീവനക്കാരനായിരുന്നു മധുര്‍. കമ്പനി പൂട്ടിയതിനെ തുടര്‍ന്ന് ആറ് മാസമായി മധുറിന്റെ ജോലി നഷ്ടമായി. മാതാപിതാക്കളില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് മധുറിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ജോലി നഷ്ടമായതില്‍ മധുറിന് കടുത്ത മാനസികസമ്മര്‍ദ്ദം ഉണ്ടായി. ഇതോടെയാണ് മധുര്‍ ആത്മഹത്യ ചെയ്തത്.

മധുറിന്റെ ഭാര്യ മാര്‍ക്കറ്റില്‍ പോയ സമയത്താണ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. തലയണവെച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയ യുവതി കുട്ടികളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം, പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മധുറിന്റെ മൃതദേഹം ഹൈദര്‍പുര്‍ ബദ്ലി മെട്രോ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

Exit mobile version