പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫോണില്‍ സംസാരിച്ചു; ഊബര്‍ ഡ്രൈവര്‍ യാത്രക്കാരനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

താന്‍ ജയ്പൂരില്‍ നിന്ന് വന്നതാണെന്നും പൗരത്വഭേദഗതിക്കെതിരെ നടന്ന 'മുംബൈ ബാഗില്‍' പങ്കെടുത്തിരുന്നെന്നും പറഞ്ഞു

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഫോണില്‍ സംസാരിച്ചതിന് യാത്രക്കാരനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് ഊബര്‍ ഡ്രൈവര്‍. ബുധനാഴ്ച രാത്രി മുംബൈയിലാണ് സംഭവം നടന്നത്. കവിയും ആക്ടിവിസ്റ്റുമായ ബപ്പാദിത്യ സര്‍ക്കാറിനാണ് ദുരനുഭവമുണ്ടായത്. 10.30 യോടെ ജുഹുവില്‍ നിന്ന് കുര്‍ളയിലേക്ക് ഊബര്‍ കാര്‍ വിളിച്ച സര്‍ക്കാര്‍ യാത്രക്കിടെ ഡല്‍ഹിയിലെ ഷാഹീന്‍ ബാഗിലെ പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിക്കുകയായിരുന്നു.

ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച കാര്‍ ഡ്രൈവര്‍ തനിക്ക് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെന്ന് പറഞ്ഞ് വണ്ടി നിര്‍ത്തി പുറത്തിറങ്ങിയ ശേഷം പോലീസുമായി തിരിച്ചു വരികയായിരുന്നു. തന്റെ കൈയ്യിലുണ്ടായിരുന്ന സംഗീതോപകരണം എന്തിന് കൈയ്യില്‍വെച്ചെന്ന് പോലീസ് ചോദിച്ചതായും സര്‍ക്കാര്‍ പറഞ്ഞു.

താന്‍ ജയ്പൂരില്‍ നിന്ന് വന്നതാണെന്നും പൗരത്വഭേദഗതിക്കെതിരെ നടന്ന ‘മുംബൈ ബാഗില്‍’ പങ്കെടുത്തിരുന്നെന്നും പറഞ്ഞു. ഊബര്‍ ഡ്രൈവര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസിനോട് നിരന്തരം ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ പറയുന്നു. തന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും ആരുടെയൊക്ക പുസ്തകങ്ങളാണ് വായിച്ചിട്ടുള്ളതെന്നും പോലീസ് ചോദിച്ചതായും അദ്ദേഹം പറഞ്ഞു.

Exit mobile version