കുടുംബം അറിയാതെ വരുത്തിവെച്ചത് ലക്ഷങ്ങളുടെ കടം; ഒടുവില്‍ കടം അറിയാതിരിക്കാന്‍ അമ്മയെ കുത്തികൊന്നും സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചും വനിതാ ടെക്കി

വരുത്തിവെച്ച കടങ്ങള്‍ വീട്ടുകാര്‍ അറിയാതെയിരിക്കാനാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

ബംഗളൂരു: കുടുംബം അറിയാതെ ലക്ഷങ്ങളുടെ കടം വരുത്തിവെച്ച വനിതാ ടെക്കി ഒടുവില്‍ സ്വന്തം അമ്മയെ കുത്തികൊന്നു, സഹദോരനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ബംഗളൂരിലാണ് അതിദാരുണമായ സംഭവം നടന്നത്. ബംഗളൂരു കെആര്‍ പുരം രാമമൂര്‍ത്തി നഗറില്‍ താമസിക്കുന്ന അമൃതയാണ്(33) അമ്മയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച പലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

വരുത്തിവെച്ച കടങ്ങള്‍ വീട്ടുകാര്‍ അറിയാതെയിരിക്കാനാണ് ക്രൂരമായ കൊലപാതകം നടത്തിയത്. അമ്മയായ നിര്‍മല(54)യെ കിടപ്പുമുറിയില്‍ ഉറങ്ങുന്നതിനിടെയാണ് അമൃത കൊലപ്പെടുത്തിയത്. ശേഷം തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സഹോദരന്‍ ഹരീഷി(31)നെയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സഹോദരന്റെ കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടതോടെ അമൃത വീട്ടില്‍നിന്ന് കടന്നുകളയുകയായിരുന്നു. ഏകദേശം 15 ലക്ഷം രൂപയുടെ കടബാധ്യതയാണ് അമൃതയ്ക്കുണ്ടായിരുന്നത്.

കടം നല്‍കിയവര്‍ നിരന്തരം പണം തിരികെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. താന്‍ വരുത്തിവെച്ച കടബാധ്യത കാരണം കുടുംബത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുന്നതിലും നല്ലത് എല്ലാവരും മരിക്കുന്നതാണെന്ന് അമൃത കരുതിയിരുന്നു. ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം സഹോദരന്റെ മുറിയിലെത്തിയ അമൃത ഇക്കാര്യം ഹരീഷിനോട് പറയുകയും ചെയ്തു. എന്നാല്‍ ഹരീഷിനെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ യുവതി രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ ഹരീഷ് ബന്ധുവിനെ ഫോണില്‍വിളിച്ച് വിവരം പറഞ്ഞതോടൊണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തിന് ശേഷം യുവതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Exit mobile version