പോലീസിനെ നോക്കു കുത്തിയാക്കി ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ചത് ബജ്‌റംഗദ്ള്‍ പ്രവര്‍ത്തകന്‍; തോക്ക് നല്‍കിയത് സുഹൃത്തെന്ന് മൊഴി

സംഭവത്തില്‍ ഗോപാലിന്റെ കുടുംബത്തെയും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലും മറ്റും ഒന്നടങ്കം ചര്‍ച്ചയായത് ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ നടത്തിയ ഒരു വ്യക്തിയുടെ വെടിവെയ്പ്പാണ്. പോലീസ് നോക്കി നില്‍ക്കെ നടത്തിയ ആക്രമണം ആയതിനാലാണ് വിവാദത്തിന് വഴിവെച്ചത്. പോലീസിനെ നോക്കു കുത്തി കണക്കെ നിര്‍ത്തി അക്രമി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ചത് ബജ്‌റംഗദ്ള്‍ പ്രവര്‍ത്തകന്‍ ആണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിയുതിര്‍ത്ത ഗോപാല്‍ ബജ്റംഗദ്‌ളിന്റെ സജീവ പ്രവര്‍ത്തകനാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിഅയിലേയ്ക്ക് പോയതെന്നാണ് ഇയാള്‍ പറയുന്നത്. കൂടാതെ തനിക്ക് തോക്ക് സംഘടിപ്പിച്ച് തന്നത് ഒരു സുഹൃത്താണെന്നും ഗോപാല്‍ വെളിപ്പെടുത്തി. സംഭവത്തില്‍ ഗോപാലിന്റെ കുടുംബത്തെയും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ 12 മണിയോടെ കോടതിയില്‍ ഹാജരാക്കും.

വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ സിഎഎ വിരുദ്ധ മാര്‍ച്ചിനു നേരെ വെടിവെയ്പ്പ് നടന്നത്. പോലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് വെടിവെയ്പ്പില്‍ പരിക്കേറ്റിരുന്നു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.

Exit mobile version