ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിദ്വേഷം മൂലം ഉണ്ടാകുന്ന ഒരു വിജയം ബിജെപി ആഗ്രഹിക്കുന്നില്ല; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിദ്വേഷം മൂലം ഉണ്ടാകുന്ന ഒരു വിജയം ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹി ആദര്‍ശ് നഗറില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

ഡല്‍ഹിയില്‍ വിദ്വേഷം മൂലം ഒരു വിജയം നേടാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ജയിച്ചാലും അത് അംഗീകരിക്കില്ലെന്നും
രാജ്‌നാഥ് സിങ് പറഞ്ഞു. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനകള്‍ നടത്തിയതിന് കേന്ദ്ര മന്ത്രിയുള്‍പ്പടെ മൂന്ന് ബിജെപി നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചതിന് ഇടയാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന.

പൗരത്വ നിയമത്തിന് എതിരായി ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തെയും രാജ് നാഥ് സിങ് വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് മുസ്ലീങ്ങള്‍ക്കിടയില്‍ പ്രതിപക്ഷം അനാവശ്യ ഭീതി സൃഷ്ടിക്കുകയാണ്. അത്തരത്തിലുള്ള അനാവശ്യ സമരമാണ് ഷഹീന്‍ബാഗിലുള്ളതെന്നും രാജ്‌നാഥ് പറഞ്ഞു.

‘സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയെ മുസ്ലിങ്ങള്‍ സംശയിക്കേണ്ടതില്ല. നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങളുടെ ആത്മാര്‍ത്ഥതയെ സംശയിക്കരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഈ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയെന്ന നിലയില്‍, ഓരോ മുസ്ലീമും ഈ രാജ്യത്തെ പൗരന്മാരാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഈ രാജ്യത്തെ ഒരു മുസ്ലീം പൗരനെയും തൊടാന്‍ പോലും ആര്‍ക്കും കഴിയില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു’ രാജ്‌നാഥ് പറഞ്ഞു. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം ഉണ്ടായിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യം കൊണ്ടുവരില്ലായിരുന്നുവെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

Exit mobile version