പാര്‍ട്ടിക്ക് കനത്ത തിരിച്ചടി; ആംആദ്മിയുടെ സിറ്റിങ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ആംആദ്മിയുടെ സിറ്റിങ് എംഎല്‍എ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു.

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആംആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. ആംആദ്മിയുടെ സിറ്റിങ് എംഎല്‍എ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച്ച ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മനോജ് കുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു മനോജ് കുമാറിന്റെ പാര്‍ട്ടി പ്രവേശനം. ഇതോടെ അരവിന്ദ് കെജരിവാളിന് വന്‍ തിരിച്ചടി തന്നെയാണ് നേരിട്ടത്.

കെജരിവാളിനും ആംആദ്മിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് മനോജ് കുമാര്‍ നടത്തിയത്. ജനങ്ങള്‍ക്ക് തെറ്റായ സ്വപ്നങ്ങളാണ് അരവിന്ദ് കെജരിവാള്‍ കാണിച്ചു കൊടുക്കുന്നതെന്ന് മനോജ് കുമാര്‍ വിമര്‍ശിച്ചു. കോണ്ട്ലിയില്‍ നിന്നുള്ള ആംആദ്മി നിയമസഭാംഗമായിരുന്നു ഇദ്ദേഹം.

സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു മനോജ് കുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആം ആദ്മി വിടുന്ന നാലാമത്തെ എംഎല്‍എയാണ് മനോജ് കുമാര്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴയപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ആംആദ്മി എംഎല്‍എമാര്‍ നേരത്തെ പാര്‍ട്ടി വിട്ടിരുന്നു. ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ് ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന്‍ ആദര്‍ശ് ശാസ്ത്രി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും നേരത്തെ പോയത്.

Exit mobile version