ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയും ആംആദ്മിയും തമ്മില്‍ പോര്

ന്യൂഡല്‍ഹി; ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയും ആംആദ്മിയും തമ്മില്‍ പോര്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലിയാണ് തര്‍ക്കം. സ്‌കൂളുകള്‍ മോശം അവസ്ഥയിലാണെന്ന ആരോപണവുമായി അമിത്ഷാ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
എന്നാല്‍ ഇത് പൊളിക്കാന്‍ നിര്‍ത്തിയിരുന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളാണെന്ന് ആംആദ്മി തിരിച്ചടിച്ചു.

ഡല്‍ഹിയിലെ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കിയെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ പ്രധാന പ്രചരണായുധം. ഇതിനെ ചോദ്യം ചെയ്ത അമിത് ഷായോട് സ്‌കൂളുകള്‍ നേരിട്ട് സന്ദര്‍ശിക്കാനായിരുന്നു കെജ്രിവാളിന്റെ വെല്ലുവിളി. വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപിമാരുടെ സംഘം സ്‌കൂളുകള്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച്ചയെന്ന വിശദീകരണവുമായാണ് അമിത് ഷാ വീഡിയോ പുറത്ത് വിട്ടത്.

ബിജെപി ഡല്‍ഹി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി, ഗൗതം ഗംഭീര്‍, മീനാക്ഷി ലേഖി തുടങ്ങി എട്ട് എംപിമാര്‍ വിവിധ സ്‌കൂളുകളുടെ ശോച്യാവസ്ഥ തുറന്ന് കാട്ടുന്നതാണ് വീഡിയോ. പിന്നാലെ, പൊളിക്കാന്‍ വച്ചിരിക്കുന്ന കെട്ടിടങ്ങള്‍ കാണിച്ചുള്ള അമിത് ഷായുടെ കള്ള പ്രചരണം പാളിയെന്ന് ആം ആദ്മി പാര്‍ട്ടി തിരിച്ചടിച്ചു.

നവീകരിച്ച പുതിയ കെട്ടിടങ്ങള്‍ കാണിക്കാതെയുള്ള നാടകമാണിതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കോളനികള്‍ക്ക് അംഗീകാരം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഉയര്‍ത്തിക്കാട്ടിയായിരുന്നു തുടക്കത്തില്‍ ബിജെപി പ്രചരണം.പിന്നീട് ഷഹീന്‍ ബാഗ് സമരം ഉയര്‍ത്തി ധ്രുവീകരണത്തിന് ശ്രമിച്ച ബിജെപി ആം ആദ്മി പാര്‍ട്ടിയുടെ വികസന വാദങ്ങളെ പൊളിക്കുകയെന്ന തന്ത്രമാണ് ഇപ്പോള്‍ പയറ്റുന്നത്.

Exit mobile version