രാജ്യത്തെ മൊബൈല്‍ ടവറുകളില്‍ ഡീസലിനു പകരം ഇനി പ്രകൃതിവാതകം; പുതിയ മാറ്റത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മാറ്റം.

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ടവറുകളില്‍ ഡീസലിനു പകരം പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. രണ്ട് ലക്ഷത്തോളം ടവറുകളിലാണ് ഡീസലിനു പകരം പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കുക. രാജ്യത്ത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മാറ്റം.

ആകെ അഞ്ചുലക്ഷത്തിലധികം മൊബൈല്‍ ടവറുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ പ്രതിവര്‍ഷം 326 മില്ല്യണ്‍ ലിറ്റര്‍ ഡീസല്‍ വേണ്ടി വരുന്നു എന്നാണ് കണക്ക്. ഇത് വലിയ വായു മലിനീകരണത്തിന് കാരണമാകുന്നു. അഞ്ചുലക്ഷം ഡീസല്‍ ജനറേറ്ററുകളില്‍ 1,84,000 എണ്ണത്തില്‍ പ്രകൃതിവാതക ഇന്ധനം ഉപയോഗിക്കാനാണ് പെട്രോളിയം മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഏതാനും വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 18000 കിലോമീറ്റര്‍ പ്രകൃതിവാതക പൈപ് ലൈന്‍ കൂടി പ്രവര്‍ത്തനക്ഷമമാകും. ഇതോടെ രാജ്യത്തെ 53 ശതമാനം സ്ഥലങ്ങളിലും പ്രകൃതിവാതക വിതരണം സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന് പിന്നാലെ രാജ്യത്തെ അഞ്ച് ലക്ഷത്തിലധികം ഡീസല്‍ ജനറേറ്ററുകളില്‍ രണ്ട് ലക്ഷത്തോളം ജനറേറ്ററുകള്‍ പ്രകൃതി വാതകത്തിലേക്ക് മാറ്റാനാണ് തീരുമാനം.

Exit mobile version