തമിഴ്‌നാട്ടില്‍ പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കരുത്; ഡിഎംകെ പ്രമേയം പാസാക്കി

ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ചെന്നൈ: തമിഴ്‌നാട്ടില്‍ ദേശീയ പൗരത്വ രജിസ്റ്ററും, ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പാര്‍ട്ടി പ്രമേയം പാസാക്കി. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി ഉന്നതതല യോഗത്തിലാണ് ദേശീയ പൗരത്വ രജിസ്റ്ററിനും, ജനസംഖ്യാ രജിസ്റ്ററിനും ഡിഎംകെ പ്രമേയം പാസാക്കിയത്.

കൂടാതെ, ദേശീയ പൗരത്വ രജിസ്റ്ററിനും, ജനസംഖ്യാ രജിസ്റ്ററിനുമെതിരെ പ്രതിപക്ഷത്തെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനും ഡിഎംകെ തീരുമാനിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ നിന്ന് വിട്ടു നിന്നതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ അണിനിരത്തി പ്രതിഷേധം കടുപ്പിക്കുമെന്ന പാര്‍ട്ടി പ്രമേയം.

കോണ്‍ഗ്രസുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണുള്ളതെന്നും എന്‍ഡിഎയുമായി ചര്‍ച്ച നടത്തേണ്ട യാതൊരുസാഹചര്യവുമില്ലെന്നും ഡിഎംകെ നേതാവ് കനിമൊഴി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പൗരത്വനിയമഭേദഗതിക്കെതിരെ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്തതിന് ചില കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഡിഎംകെ പ്രതിപക്ഷത്തിനൊപ്പം തന്നെയാണ് എന്നായിരുന്നു കനിമൊഴിയുടെ പ്രതികരണം.

Exit mobile version