ആശങ്ക ഒഴിഞ്ഞു; ബംഗാളിലെത്തുന്ന പ്രധാനമന്ത്രി മോഡിയുമായി മമത ബാനര്‍ജി വേദി പങ്കിടാന്‍ സമ്മതംമൂളി

മമത ബാനര്‍ജി വേദി പങ്കിടുമോ എന്ന കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വേദി പങ്കിടുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

കൊല്‍ക്കത്ത: ബംഗാളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി വേദി പങ്കിടാന്‍ സമ്മതംമൂളി. മമത ബാനര്‍ജി വേദി പങ്കിടുമോ എന്ന കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വേദി പങ്കിടുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ഞായറാഴ്ച കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷ പരിപാടിയിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുക്കുക. ഷിപ്പിംഗ് മന്ത്രി മാന്‍സുഖ് മാന്‍ഡവ്യയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വേദി പങ്കിടാന്‍ മമത സമ്മതിച്ചത്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ മമതാ ബാനര്‍ജി സമരമുഖത്ത് നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മോഡി ബംഗാളിലെത്തുന്നത്.

എന്നാല്‍, ശനിയാഴ്ച രാത്രി രാജ്ഭവനില്‍ മോഡിക്കായി ഒരുക്കുന്ന അത്താഴ വിരുന്നില്‍ മമത പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ വിരുന്നിന് മമതയെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രി പങ്കെടുക്കുന്ന കാര്യത്തില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു.

അതേസമയം, പ്രധാനമന്ത്രിക്കെതിരെയുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയെ കൊല്‍ക്കത്തയില്‍ വഴി തടയാനാണ് പ്രതിഷേധക്കാര്‍ ആഹ്വാനം. മോഡിയെത്തുമ്പോള്‍ വിമാനത്താവളം വളയാനും ആഹ്വാനം പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.

Exit mobile version