ജെഎന്‍യു വിസിയെ പുറത്താക്കണം; കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിക്ക് ബിനോയ് വിശ്വന്റെ കത്ത്

ന്യൂഡല്‍ഹി: ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിക്ക് കത്തയച്ച്. സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയാണ് കേന്ദ്രമന്ത്രി രമേശ് പൊക്രിയാലിന് കത്ത് അയച്ചത്. എം ജഗദീഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരം തുടരുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചിരുന്നു, സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധരാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ അറിയിച്ചിരുന്നു.

വിഷയത്തില്‍ ഇന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാവിലെ ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തും. പിന്നാലെ ഉച്ചക്ക് ശേഷം വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിസി സ്ഥാനത്തുനിന്ന് ജഗദീഷ് കുമാര്‍ രാജിവയ്ക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോവുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ച സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജെഎന്‍യു വിദ്യാര്‍ഥികളും പോലിസും തമ്മില്‍ ഡല്‍ഹിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. വിദ്യാര്‍ഥികളെ ബലപ്രയോഗത്തിലൂടെ നീക്കംചെയ്യാന്‍ ശ്രമിച്ചതോടെ പോലിസും വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലിസ് വിദ്യാര്‍ഥികള്‍ക്ക് നേരേ ലാത്തിവീശി. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റുചെയ്തുനീക്കുകയാണ്.

അതേസമയം വിസിയെ മാറ്റണമെന്നത് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ജെഎന്‍യുവിലെ വിദ്യാര്‍ഥികളും അധ്യാപക യൂനിയന്‍ പ്രതിനിധികളും മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ച പരാജയതിനെത്തുടര്‍ന്നാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.

Exit mobile version